ന്യൂഡൽഹി ∙ അപകീർത്തിക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തി കോടതി ശിക്ഷിച്ചതിനെ തുടർന്ന് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു പിന്നാലെ, വയനാട്ടിൽനിന്ന് 2019ൽ ജനവിധി തേടിയ മറ്റൊരു രാഹുൽ ഗാന്ധിക്കു കൂടി അയോഗ്യത. ‘വൽസമ്മയുടെ മകൻ രാഹുൽ ഗാന്ധി കെ.ഇ. എന്ന വ്യക്തിയെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കിയത്. 2024 സെപ്റ്റംബർ 13 വരെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽനിന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ ഈ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്.
തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഹാജരാക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് രാഹുൽ ഗാന്ധി കെ.ഇ.യെ കമ്മിഷൻ അയോഗ്യനാക്കിയത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ എ പ്രകാരമാണ് നടപടി. 2021 സെപ്റ്റംബർ 13 മുതൽ 2024 സെപ്റ്റംബർ 13 വരെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നാണ് അയോഗ്യത.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അപരനായാണ് രാഹുൽ ഗാന്ധി കെ.ഇ. രംഗത്തെത്തിയത്. തിരഞ്ഞെടുപ്പു പോരാട്ടങ്ങളുടെ വാശിയേറ്റുന്നതിൽ അപരൻമാരുടെ സാന്നിധ്യവും നിർണായകമാകാറുണ്ട്. രാജ്യത്ത് ബിജെപി ഭരണം നിലനിർത്തിയെങ്കിലും കേരളത്തിൽ തരംഗം സൃഷ്ടിച്ച സ്ഥാനാർഥിത്വത്തിലൂടെ, ഏഴു ലക്ഷത്തിലധികം വോട്ടിനാണ് കോൺഗ്രസ് നേതാവ് ജയിച്ചുകയറിയത്. അതേസമയം, സ്വതന്ത്രനായി രംഗത്തെത്തിയ രാഹുൽ ഗാന്ധി കെ.ഇ. 2196 വോട്ടാണ് നേടിയത്.
English Summary: Days After Rahul Gandhi's Parliament Setback, His Namesake Disqualified