തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ ലോകായുക്ത വിധി വിചിത്രമാണെന്ന് രമേശ് ചെന്നിത്തല. അഴിമതി വിരുദ്ധ സംവിധാനമായ ലോകായുക്തയുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണ് ഈ വിധി. കേസിലെ വാദം പൂര്‍ത്തിയാക്കി ഒരു കൊല്ലത്തിനു ശേഷമാണു വിധി വരുന്നത്. ഒരു കൊല്ലത്തെ കാലതാമസം എന്തായിരുന്നുവെന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചില്ലായിരുന്നെങ്കില്‍ ഒരു കാലത്തും പുറത്തു വരാത്ത വിധിയായി ഇത് മാറിയേനെ. കേസ് നിലനില്‍ക്കുമോ എന്ന സംശയത്തിലാണ് ഫുള്‍ ബെഞ്ചിനു വിടണമെന്നു വിധിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2019ല്‍ തന്നെ ജസ്റ്റിസ് പയസ് കുര്യാക്കോസ് ലോകയുക്ത ആയിരുന്ന സമയത്ത് ഇത്തരമൊരു അഭിപ്രായം വന്നപ്പോള്‍ ഫുള്‍ ബെഞ്ചിലേക്കു വിടുകയും രണ്ട് ഉപലോകായുക്തയുക്തകളും അടങ്ങുന്ന ഫുള്‍ബെഞ്ച് ഇത് നിലനില്‍ക്കുന്ന കേസാണെന്നും പരാതിയുടെ മെറിറ്റിലേക്കു പോകണമെന്നും തീരുമാനിച്ചതാണ്.
തീരുമാനം എടുത്ത വിഷയം നാലു വര്‍ഷത്തിനുശേഷം വീണ്ടും ഫുള്‍ബെഞ്ചിലേക്കു പോകണമെന്ന തീരുമാനം എല്ലാവരെയും വിസ്മയിപ്പിക്കുന്നതാണ്. 2022 ഫെബ്രുവരി 5 മുതല്‍ മാര്‍ച്ച് 18 വരെയുള്ള കാലയളവില്‍ കേസിന്റെ മെറിറ്റിലാണു വാദം നടന്നത്. അതിനു ശേഷം വിധി പറയാനായി മാറ്റി. ഇതിനിടയിലാണു ലോകായുക്തയുടെ പല്ലും നഖവും കൊഴിക്കുന്ന ഭേദഗതി ബില്‍ നിയമസഭ പാസാക്കിയത്. അതില്‍ ഗവര്‍ണര്‍ ഒപ്പുവച്ചാല്‍ ഒന്നും പേടിക്കേണ്ടതില്ലെന്ന വിശ്വാസത്തിലായിരുന്നു സര്‍ക്കാര്‍.
ഈ വിധിയോടെ അഴിമതി നിരോധന സംവിധാനത്തെക്കുറിച്ചുള്ള ജനങ്ങളുടെ എല്ലാ വിശ്വാസവും തകര്‍ന്നിരിക്കുകയാണ്. 2016 വരെ 1600 ഓളം കേസുകളാണ് ലോകായുക്തയ്ക്കു മുന്നില്‍ എത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം അത് 40 ആയി ചുരുങ്ങി. ലോകായുക്തയുടെ വിശ്വാസ്യത താഴേക്കു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഉന്നത നീതിപീഠങ്ങള്‍ ഗൗരവതരമായി ഇക്കാര്യത്തില്‍ ഇടപെടണം. നിയമപരമായ ഒരു പശ്ചാത്തലവും ഇല്ലാത്ത വിധിയാണു പുറത്തു വന്നിരിക്കുന്നത്.
ഫുള്‍ബെഞ്ച് തീരുമാനം എടുത്ത ഒരു വിഷയം വീണ്ടും ഫുള്‍ബെഞ്ചിനു വിടുന്നതു നിയമപരമല്ല. ഇതു സര്‍ക്കാരിനെ സഹായിക്കുന്നതിനു വേണ്ടിയുള്ള വിധിയാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രി അല്ലാതാകുന്നതു വരെയോ ലോകായുക്ത ഭേദഗതി നിയമത്തില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നതു വരെയോ വിധി നീട്ടിക്കൊണ്ടു പോകുകയാണു ലക്ഷ്യം. അതിനുവേണ്ടി മനപൂര്‍വമായാണു കേസ് നിലനില്‍ക്കുമോയെന്ന പ്രശ്‌നം വീണ്ടും ഉന്നയിച്ചിരിക്കുന്നത്. ലോകായുക്തയും ഉപലോകായുക്തയും തമ്മില്‍ ഭിന്നത ഉണ്ടെങ്കില്‍തന്നെ വിധി പറയാന്‍ ഒരു കൊല്ലം കാത്തിരുന്നത് എന്തിനു വേണ്ടിയായിരുന്നു? ലോകായുക്തയെ കെ.ടി ജലീല്‍ ഭീഷണിപ്പെടുത്തിയതിന്റെയും ആക്ഷേപിച്ചതിന്റെയും ഫലം ഇപ്പോഴാണ് വന്നിരിക്കുന്നത്.
ദുരിതാശ്വാസ നിധിയിൽ ഉള്ള വിശ്വാസ്യത ഈ വിധിയോടെ നഷ്ടമായി: എംകെ മുനീർ
പണം ദുരുപയോഗം ചെയ്തു എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതു ഗൗരവമായി എടുക്കണം എന്നും പരാമർശം നേരിട്ടാൽ സ്ഥാനത്ത് കടിച്ചു തൂങ്ങി ഇരിക്കുന്നതിൽ അർഥമുണ്ടോ എന്ന് മുസ്‌ലിം ലീഗ് പിണറായി വിജയനോട് ഈ അവസരത്തിൽ തിരിച്ചു ചോദിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഇനി സ്വസ്ഥാനത്ത് ഇരിക്കണോ എന്നത് സ്വയം ചോദിക്കണം എന്നും എംകെ മുനീർ കോഴിക്കോട്ട് പറഞ്ഞു.
English Summary: Ramesh Chennithala, MK Muneer on Lokayukta verdict regarding CM Pinarayi Vijayan