ADVERTISEMENT

അഹമ്മദാബാദ്∙ നിയമപ്രകാരം കോഴിയെ മൃഗമായാണ് കണക്കാക്കുന്നതെന്ന് ഗുജറാത്ത് സർക്കാർ ഹൈക്കോടതിയിൽ. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്‌ട് പ്രകാരം കോഴിയും ഇതേയിനത്തിലുള്ള മറ്റു പക്ഷികളും ‘മൃഗ’ വിഭാഗത്തിൽ ഉൾപ്പെടുമെന്ന് ഗുജറാത്ത് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കോഴികളെ ഇറച്ചിക്കടകളിൽ കശാപ്പു ചെയ്യുന്നതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

കശാപ്പുശാലകൾക്ക് പകരം കോഴിക്കളെ ഇറച്ചിക്കോഴി വിൽക്കുന്ന കടകളിൽ അനധികൃതമായി കശാപ്പ് ചെയ്യുന്നതിനെതിരെ ജനുവരിയിൽ രണ്ട് എൻജിഒകളാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്. തുടർന്ന് അനുമതിയില്ലാത്ത ഇറച്ചിക്കടകൾക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി അധികൃതർക്ക് നിർദേശം നൽകിയിരുന്നു.

ഇതേത്തുടർന്ന് അധികൃതർ സംസ്ഥാനത്തുടനീളമുള്ള ഇറച്ചിക്കടകളിൽ റെയ്ഡ് നടത്തുകയും ചട്ടങ്ങൾ ലംഘിച്ചതിന് പല കടകൾക്കും അടച്ചുപൂട്ടൽ നോട്ടിസ് നൽകുകയും ചെയ്തു. ഇതിനെതിരെ ഇറച്ചിക്കടകളുടെയും കോഴിക്കടകളുടെയും ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് എൻ.വി അഞ്ജാരിയ, ജസ്റ്റിസ് നിരാൽ മേത്ത എന്നിവരുടെ ബെഞ്ചാണ് ഹർജികള്‍ പരിഗണിക്കുന്നത്. ഹര്‍ജികള്‍ പരിഗണിക്കുമ്പോൾ കോഴികള്‍ പക്ഷികളുടെ പരിധിയില്‍ വരുമോ മൃഗങ്ങളുടെ പരിധിയില്‍ വരുമോ എന്ന ചോദ്യം കോടതി ഉന്നയിച്ചിരുന്നു. 

ഈ ഹർജികളിൽ വെള്ളിയാഴ്ച വാദം കേൾക്കുന്നതിനിടെയാണ് ഗവൺമെന്റ് പ്ലീഡർ മനീഷ ലവ്കുമാർ നിയമപ്രകാരമുള്ള ‘മൃഗം’ എന്നതിന്റെ നിർവചനത്തിൽ കോഴിയും ഉൾപ്പെടുന്നുവെന്ന് കോടതിയെ അറിയിച്ചത്. അതേസമയം, മത്സ്യത്തെ കശാപ്പുചെയ്യുന്നില്ലെന്നും വെള്ളത്തിൽ നിന്ന് പുറത്തെടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും മനീഷ ലവ്കുമാർ പറഞ്ഞു. 

ഇതിനെ പരിഹസിച്ച മുതിർന്ന അഭിഭാഷകൻ പേഴ്‌സി കവീന, അങ്ങനെയെങ്കിൽ നിയമം പൂർണമായി പാലിക്കാൻ കോഴിക്കടകൾക്ക് വെറ്ററിനറി ഡോക്ടർമാരെ നിർത്തേണ്ടിവരുമെന്ന് പറഞ്ഞു. കശാപ്പുശാലകളില്‍ മറ്റുമൃഗങ്ങളെ കശാപ്പുചെയ്യുന്നതിനു മുൻപും ശേഷവും മൃഗഡോക്ടര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. നിയമലംഘനത്തിന് നടപടി നേരിടുന്ന കോഴിക്കടകളെ പ്രതിനിധീകരിക്കുന്നത് പേഴ്‌സി കവീനയാണ്. 

English Summary: Chicken is treated as animal under law: Gujarat Government tells High Court 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com