കുറ്റക്കാരന്‍ നേരിട്ട് കോടതിയില്‍ പോകുന്നത് അപക്വം, നാടകം: രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി
Mail This Article
ന്യൂഡൽഹി∙ മോദി പരാമര്‍ശത്തിലെ അപകീർത്തിക്കേസിൽ സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിന് നേരിട്ട് ഹാജരാകാനുള്ള കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നീക്കത്തെ വിമര്‍ശിച്ച് കേന്ദ്ര നിയമന്ത്രി കിരണ്‍ റിജ്ജു. അപ്പീല്‍ നല്‍കാന്‍ കുറ്റക്കാരന്‍ നേരിട്ട് കോടതിയില്‍ പോകേണ്ട ആവശ്യമില്ലെന്നും നേതാവിനും സഹായികള്‍ക്കുമൊപ്പം പോകുന്നത് അപക്വമായ സമീപനമാണെന്നും വെറും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. കോടതികള്‍ ഇത്തരം തന്ത്രങ്ങളില്‍ വീണുപോകുന്നതല്ലെന്നും അദ്ദേഹം പരിഹസിച്ചു.
കേസിലെ ശിക്ഷാവിധിക്കെതിരെ രാഹുൽ ഗാന്ധി ഇന്ന് സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകാനിരിക്കെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. നേരിട്ടെത്തിയാണ് രാഹുൽ അപ്പീൽ നൽകുന്നത്. സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പമുണ്ടാകും.
2019 ഏപ്രില്‍ 13ന് കർണാടകയിലെ കോലാറിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ചു നടത്തിയ പരാമർശത്തിനെതിരെയാണ് കേസ്. ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ട്’ എന്ന പരാമർശത്തിനെതിരെ ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി നൽകി പരാതിയിലാണ് കോടതി രാഹുലിനെ രണ്ടുവർഷത്തെ തടവിനു ശിക്ഷിച്ചത്. ഇതേത്തുടർന്ന് രാഹുലിനെ ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കുകയും ചെയ്തിരുന്നു.
English Summary: Kiren Rijiju Slams Rahul Gandhi For 'Drama' Ahead Of His Appeal Against Conviction In Defamation Case