ADVERTISEMENT

തിരുവനന്തപുരം∙ എ.രാജയുടെ തിരഞ്ഞെടുപ്പ് സ്റ്റേയുടെ സമയപരിധി ഹൈക്കോടതി നീട്ടിക്കൊടുക്കാതിരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദാക്കി നിയമസഭാ സെക്രട്ടറി ഉടന്‍ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഇതിനുമുൻപ് സ്റ്റേയുടെ കാലാവധി തീര്‍ന്ന ഉടനേ അംഗത്വം റദ്ദാക്കി നിയമസഭാ സെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിച്ചാണ് ഇടതുപക്ഷ സര്‍ക്കാരുകളുടെ കീഴ്‌വഴക്കം. എന്നാല്‍ സ്വന്തം മുന്നണിയിലെ എംഎല്‍എയ്ക്ക് ഈ കീഴ്‌വഴക്കം മറന്ന് സംരക്ഷണം നൽകുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 20നാണ് എ.രാജയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. അദ്ദേഹത്തിന് അനുവദിച്ച 10 ദിവസത്തെ സ്റ്റേയുടെ കാലാവധി മാര്‍ച്ച് 31ന് തീരുകയും കാലാവധി നീട്ടാന്‍ ഹൈക്കോടതി വിസമ്മതിക്കുകയും ചെയ്തു. ഇതോടെ രാജയുടെ നിയമസഭാംഗത്വം ഇല്ലാതായി. സുപ്രീം കോടതി കേസ് പരിഗണനയ്ക്ക് എടുത്തിട്ടുമില്ല. സ്റ്റേ തീരുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ അംഗത്വം റദ്ദാക്കുന്നതാണ് ഇടതുസര്‍ക്കാരുകളുടെ കാലത്തെ കീഴ്‌വഴക്കം.

1997ല്‍ തമ്പാനൂര്‍ രവിയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവായി പ്രഖ്യാപിക്കുകയും സ്റ്റേയുടെ സമയപരിധി തീര്‍ന്നതിന്റെ പിറ്റേ ദിവസം അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദാക്കി നിയമസഭാ സെക്രട്ടറി വിജ്ഞാപനം ഇറക്കുകയും ചെയ്തിരുന്നു. കെ.എം.ഷാജിയുടെ നിയമസഭാംഗത്വം 2018 നവംബർ 9ന് ഹൈക്കോടതി അസാധുവായി പ്രഖ്യാപിക്കുകയും 2018 നവംബർ 23 വരെ സ്റ്റേ നൽകുകയും ചെയ്തിരുന്നു. സ്റ്റേ നീട്ടാതിരുന്ന സാഹചര്യത്തില്‍ അടുത്ത ദിവസം അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദാക്കി നിയമസഭാ സെക്രട്ടറി വിജ്ഞാപനമിറക്കി. രണ്ടും ഇടതു സര്‍ക്കാരുകളുടെ കാലത്തെ സംഭവങ്ങളാണ്.

വ്യാജരേഖകള്‍ ഹാജരാക്കി ദേവികുളത്ത് മത്സരിച്ച കുറ്റത്തിന് എ.രാജയ്ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി ക്രിമിനല്‍ കേസെടുക്കാന്‍ ഡിജിപിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാരിനെ ഭയന്ന് നീതി നിര്‍വഹിക്കപ്പെടുന്നില്ല. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുക, രേഖകളില്‍ കൃത്രിമത്വം കാട്ടുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ സിപിഎമ്മുകാര്‍ ചെയ്താല്‍ അതു കാണാന്‍ ഇവിടെ സര്‍ക്കാരോ, പൊലീസോ മറ്റു സംവിധാനങ്ങളോ ഇല്ല. നിയമവാഴ്ചയുടെ സമ്പൂര്‍ണ തകര്‍ച്ചയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

English Summary: K Sudhakaran on A Raja's Disqualification 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com