പ്രകൃതിവാതക ചെലവ് കുറയ്ക്കാന്‍ കേന്ദ്രം; വിലനിര്‍ണയത്തിന് പുതിയ സംവിധാനം
Mail This Article
ന്യൂഡൽഹി ∙ രാജ്യത്ത് പ്രകൃതിവാതക വില കുറയ്ക്കാന്‍ സർക്കാർ നടപടി. പിഎന്‍ജി, സിഎന്‍ജി വില നിര്‍ണയത്തിനുള്ള ശുപാര്‍ശ കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു. രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വില അടിസ്ഥാനമാക്കി പ്രതിമാസമാകും വില നിര്‍ണയിക്കുക. നിലവിലെ വിലനിർണയ രീതി പൂർണമായും മാറ്റും.
പിഎൻജിയുടെയും സിഎൻജിയുടെയും വില നിർണയത്തിന് വിദഗ്ധ സമിതി ശുപാർശകൾ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ബാസ്ക്കറ്റിന്റെ പ്രതിമാസ ശരാശരിയുടെ 10 ശതമാനമായിരിക്കും പ്രകൃതിവാതക വില. നിലവിൽ, രാജ്യാന്തര പ്രകൃതിവാതക വിലയ്ക്ക് ആനുപാതികമായാണു വില നിശ്ചയിക്കുന്നത്. ആറു മാസത്തിലൊരിക്കലുള്ള വിലനിർണയം പ്രതിമാസമാക്കാനും തീരുമാനിച്ചു.
പ്രകൃതിവാതകത്തിന് അടിസ്ഥാനവിലയും പരമാവധി വിലയും നിശ്ചയിക്കും. അടിസ്ഥാന വില 4 ഡോളറും മേൽത്തട്ട് വില 6.5 ഡോളറുമായിരിക്കും. പുതിയ വിലനിർണയരീതി ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പൊതു സ്വകാര്യ പങ്കാളിത്തത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന പുതിയ ബഹിരാകാശ നയത്തിനും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി.
English Summary: Govt approves revised domestic gas pricing, imposes cap to control CNG, piped cooking gas rates