ഷാഫിയും സംഘവും 300 കിലോ സ്വര്‍ണം തട്ടിയെടുത്തു, ദുബായിൽ ഹവാല ഇടപാട്; ദുരൂഹതയേറുന്നു
Mail This Article
കോഴിക്കോട്∙ താമരശ്ശേരിയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മുഹമ്മദ് ഷാഫിയും സംഘവും 300 കിലോ സ്വര്‍ണം തട്ടിയെടുത്തതായി വിവരം. എയർപോർട്ട് കാർഗോ ജീവനക്കാരനായ കുന്നമംഗലം സ്വദേശിയിൽനിന്നാണ് മൂന്നു വർഷം മുൻപു സ്വർണം തട്ടിയെടുത്തത്. ഇതിന്റെ പങ്ക് ഷാഫിയും സഹോദരന്‍ നൗഫലും സ്വര്‍ണക്കടത്തുകാര്‍ക്ക് നല്‍കിയില്ല. ഇതിന്റെ പേരില്‍ കണ്ണൂരിലെ ക്വട്ടേഷന്‍ സംഘം ഷാഫിയുടെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയി സ്ഥിരീകരിച്ചു.
അതേസമയം, ഷാഫി ദുബായിലെത്തിയ ശേഷം കൊടുവള്ളി സ്വദേശി സാലിയുമായി ഹവാല ഇടപാട് നടത്തിയെന്നും കണ്ടെത്തി. ഇതില്‍ സാലിക്ക് ഷാഫി നല്‍കാനുള്ളത് ഒന്നരക്കോടിയോളം രൂപയാണ്. ഗൾഫിലെ സാമ്പത്തിക ഇടപാടിന്റെ പേരിൽ ഒരു മാസം മുൻപ് സാലിയുടെ നേതൃത്വത്തിൽ ഷാഫിയുടെ വീട്ടിൽ എത്തി ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ 8 പേർക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തിരുന്നു. ഇതിൽ ഉൾപ്പെട്ട രണ്ട് പേരെയും മറ്റൊരാളെയും തട്ടിക്കൊണ്ടു പോയ കേസിൽ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഷാഫിയെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണക്കടത്തുകാരോ ഹവാല ഇടപാടുകാരോയെന്ന് വ്യക്തമല്ല.
വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന മുഹമ്മദ് ഷാഫിയെ കാറിലെത്തിയ 4 അംഗ സംഘം തട്ടിക്കൊണ്ടു പോയത്. അക്രമികൾ ഷാഫിയെ കാറിൽ കയറ്റുന്നത് കണ്ട് ഓടിയെത്തിയ ഭാര്യ സനിയയും സഹോദര ഭാര്യയും ചേർന്ന് ഷാഫിയെ കാറിൽ നിന്ന് പിടിച്ച് ഇറക്കാൻ ശ്രമിക്കുമ്പോൾ അക്രമികൾ സനിയയേയും കാറിലേക്ക് പിടിച്ചു കയറ്റുകയായിരുന്നു. എന്നാൽ കാറിന്റെ ഡോർ അടക്കാൻ പറ്റാതെ വന്നതോടെ കുറച്ച് ദൂരം മാറി ഇറക്കി വിട്ടു. പരുക്കേറ്റ സനിയയെ നാട്ടുകാർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
English Summary: Thamarassery Kidnap Case: Probe Continues