ADVERTISEMENT

ന്യൂഡൽഹി∙ കന്നഡ നടനും സാമൂഹിക പ്രവർത്തകനുമായ ചേതൻ കുമാറിന്റെ (ചേതൻ അഹിംസ) ഓവർസീസ് സിറ്റിസൻഷിപ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് കേന്ദ്രം റദ്ദാക്കി. വലതുപക്ഷ തീവ്ര രാഷ്ട്രീയത്തിന്റെ നിരന്തര വിമർശകനായിരുന്ന ചേതനെ ഹിന്ദുത്വത്തെ ചോദ്യംചെയ്തുള്ള ട്വീറ്റുകളുടെ പേരിൽ മാർച്ച് 21ന് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെയാണ് 15 ദിവസത്തിനുള്ളിൽ ഒസിഐ കാർഡ് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ചേതന് ഫോറിനേഴ്സ് റീജിയനൽ റജിസ്ട്രേഷൻ ഓഫിസ് (എഫ്ആർആർഒ) കത്തയച്ചത്. കത്ത് അയച്ചിരിക്കുന്ന തീയതി മാർച്ച് 28 ആണ്.

ജഡ്ജിമാർക്കെതിരെ മോശം പ്രയോഗങ്ങൾ നടത്തിയെന്നും മറ്റു ദേശദ്രോഹ പ്രവർത്തനങ്ങൾ നടത്തിയെന്നും കാട്ടി ചേതന് 2022 ജൂണിൽ എഫ്ആർആർഒയുടെ കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചിരുന്നു. ഇതിനു നൽകിയ മറുപടി തൃപ്തികരമല്ലെന്നാണ് ഇന്നലെ ലഭിച്ച കത്തിൽ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

‘‘സർക്കാരിനെ ചോദ്യംചെയ്യുന്ന ആർക്കും മുന്നറിയിപ്പ് നൽകുന്ന, ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. സാമൂഹിക പ്രവർത്തകരെയും മറ്റും നിശബ്ദരാക്കാനും രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും സംസ്ഥാനതല ലോബികളുടെ പിന്തുണയോടെയുള്ള കേന്ദ്രത്തിന്റെ നടപടിയാണിത്’’ – മാധ്യമങ്ങളോട് ചേതൻ പ്രതികരിച്ചു.

ബ്രാഹ്മണിസത്തെക്കുറിച്ചു സംസാരിച്ചതോടെയാണ് തനിക്കെതിരെ വലതുപക്ഷം തിരിയാൻ തുടങ്ങിയതെന്നാണ് ചേതൻ പറയുന്നത്. ബ്രാഹ്മണ മേധാവിത്തത്തെ തള്ളിപ്പറഞ്ഞ് വിഡിയോ ഇട്ടതിനു പിന്നാലെ 2021 ജൂണിൽ ചേതനെതിരെ രണ്ടു കേസുകൾ ഫയൽ ചെയ്യപ്പെട്ടിരുന്നു. ഇന്ത്യൻ സമൂഹത്തിലെ തുല്യതയില്ലായ്മയുടെ മൂലകാരണം ബ്രാഹ്മണിസമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ബ്രാഹ്മണർ എന്ന സമുദായത്തെയല്ല വിമർശിക്കുന്നതെന്നും ബ്രാഹ്മണ മേധാവിത്തത്തെയാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. എന്നാൽ ചേതന്റെ ഒസിഐ കാർഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി എഫ്ആർആർഒയെ സമീപിക്കുകയായിരുന്നു.

സംസ്ഥാനത്തെ സ്കൂളുകളിൽ മുസ്‌ലിം പെൺകുട്ടികൾ ഹിജാബ് ധരിച്ച് വരുന്നത് വിലക്കിയതിനെതിരായ ഹർജികൾ പരിഗണിച്ച കർണാടക ഹൈക്കോടതി ജഡ്ജി കൃഷ്ണ ദീക്ഷിത്തിനെ വിമർശിച്ച് ട്വീറ്റ് ചെയ്തതിനെത്തുടർന്ന് 2022 ഫെബ്രുവരിയിൽ ചേതനെ അറസ്റ്റ് ചെയ്തിരുന്നു. ഷിക്കോഗോയിൽ താമസിക്കുന്ന ചേതന് 2018ലാണ് ഒസിഐ കാർഡ് ലഭിച്ചത്.

English Summary: Actor Chetan claims Centre has canceled his overseas citizenship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com