അണക്കെട്ടുകളില്‍ ജലനിരപ്പ് കുത്തനെ താഴ്ന്നു; ഇടുക്കിയില്‍ 37 ശതമാനം മാത്രം വെള്ളം
Mail This Article
തൊടുപുഴ ∙ വേനല്‍മഴ കുറഞ്ഞതോടെ ജലവൈദ്യുതി പദ്ധതികളുള്ള അണക്കെട്ടുകളിലെ ജലനിരപ്പ് ആറു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍. ഏറ്റവും വലിയ ജലവൈദ്യുത നിലയമായ ഇടുക്കിയില്‍ നിലവിൽ 37 ശതമാനം വെള്ളം മാത്രമാണുള്ളത്.
ചൂട് കൂടുന്തോറും ജലവൈദ്യുതി നിലയങ്ങളുടെ അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്കജനകമാം വിധം താഴുകയാണ്. നീരൊഴുക്ക് വളരെ കുറഞ്ഞു. ബാഷ്പീകരണത്തോത് കൂടി. വേനല്‍മഴ ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 27 ശതമാനം കുറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിക്ക് വെള്ളമെത്തുന്ന ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് നിലവിൽ 713.01 മീറ്ററാണ്. സംഭരണശേഷിയുടെ 37 ശതമാനം മാത്രം വെള്ളം. പമ്പയില്‍ 42 ഉം ഷോളയാറില്‍ 69 ഉം ഇടമലയാറില്‍ 38 ഉം ശതമാനമാണ് ജലനിരപ്പ്. കുണ്ടള അണക്കെട്ടിൽ 94 ശതമാനം വെള്ളമുണ്ട്.
ചെറിയ അണക്കെട്ടുകളിലും ജലനിപ്പ് താഴുന്നു. കുറ്റ്യാടിയില്‍ 70 ശതമാനമാണ് ജലനിരപ്പ്. ആനയിറങ്കല്‍ 44, പൊന്മുടി 56 എന്നിങ്ങനെയാണ് ജലവിതാനം. ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗം രേഖപ്പെടുത്തിയ കഴിഞ്ഞ ദിവസം 24.91 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതി ഉല്‍പാദിപ്പിച്ചു. ഇപ്പോഴത്തെ നിലയില്‍ വൈദ്യുതോല്‍പാദനം കൂട്ടാനുമാകില്ല. വേനല്‍ മഴ കിട്ടിയില്ലെങ്കില്‍ ജലവൈദ്യുതോല്‍പാദനം കനത്ത പ്രതിസന്ധിയിലേക്കു നീങ്ങും.
English Summary: Water level in dams dropped; only 37 percent water in Idukki