ADVERTISEMENT

കാലടി∙ ദുഃഖവെള്ളിയാഴ്ച പൂർത്തിയാക്കാനാകാതെ പോയ മലയാറ്റൂർ കുരിശുമുടി കയറ്റം പുതു ഞായർ ദിനത്തിൽ പൂർത്തിയാക്കി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ.രാധാകൃഷ്ണൻ. ബിജെപി പ്രവർത്തകർക്കൊപ്പമാണ് അദ്ദേഹം ഇന്ന് മലയാറ്റൂർ കുരിശുമുടി കയറിയത്. മലയാറ്റൂരിൽ വികസന പ്രവർത്തനങ്ങൾ ഉറപ്പാക്കുമെന്ന് മലകയറ്റത്തിനുശേഷം രാധാകൃഷ്ണൻ പ്രഖ്യാപിച്ചു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പ്രസാദം പദ്ധതിയുടെ ഗുണം തീർഥാടന കേന്ദ്രത്തിനു ലഭിക്കാത്തതിന്റെ കാരണം സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി നേതാക്കൾക്കൊപ്പമാണ് കുരിശുമുടി തീർഥാടനത്തിന് രാധാകൃഷ്ണൻ എത്തിയത്.

ദുഃഖ വെള്ളി ദിവസം രാധാകൃഷ്ണനും സംഘവും മല കയറാൻ എത്തിയെങ്കിലും മലകയറ്റം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഇതിനെതിരെ വിമർശനം ശക്തമായതോടെയാണ് അദ്ദേഹം വീണ്ടും മലകയറിയത്. അന്ന് ന്യൂനപക്ഷ മോർച്ചാ നേതാക്കളോടൊപ്പം മലകയറുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, 14 സ്ഥലങ്ങളുള്ള തീർഥാടന പാതയിൽ ഒന്നാം സ്ഥലത്തുവച്ച് തന്നെ രാധാകൃഷ്ണൻ മലകയറ്റം അവസാനിപ്പിച്ചു. മലകയറ്റം പൂർത്തിയാകാതെ തിരിച്ചിറങ്ങിയത് വ്യാപക വിമർശനത്തിനു കാരണമായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരിഹാസങ്ങളെക്കുറിച്ചും ട്രോളുകളെക്കുറിച്ചും മലകയറ്റത്തിനുശേഷം രാധാകൃഷ്ണൻ പ്രതികരിച്ചു.

‘‘ഞാൻ വളരെ സന്തോഷകരമായി ആത്മീയ അനുഭൂതി അനുഭവിച്ചുകൊണ്ടാണ് മലയാറ്റൂർ ദർശനം പൂർത്തിയാക്കിയത്. കഴിഞ്ഞ പ്രാവശ്യം ഞങ്ങളുടെ ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിൽ മലയാറ്റൂർ മല കയറാൻ വന്ന സമയത്ത് എനിക്ക് 100 ഡിഗ്രി പനിയുണ്ടായിരുന്നു. 100 ഡിഗ്രി പനിയുള്ള സമയത്താണ് ഞാൻ ഇവിടെ വന്നത്. അതിനുശേഷം പല വാർത്തകൾ വന്നു. ഒരുപാട് ട്രോളുകൾ വന്നു. എന്തായാലും ഞാൻ വളരെ സന്തോഷവാനാണ്. നിങ്ങളൊക്കെക്കൂടി ഒരു രാധാകൃഷ്ണപ്പാറയൊക്കെ ഉണ്ടാക്കിത്തന്നു. ശബരിമലയ്ക്കു പോകുമ്പോൾ വാവരുണ്ടല്ലോ. അതുപോലെ ഇവിടെ രാധാകൃഷ്ണപ്പാറ ഉണ്ടാക്കിത്തന്നതിൽ വളരെ സന്തോഷം.

ഈ ആത്മീയ യാത്രയിൽ ഞാൻ ആഗ്രഹിച്ചത് രാജ്യത്തിന്റെ മതസൗഹാർദ്ദവും സ്നേഹവും നല്ല അന്തരീക്ഷവുമാണ്. ഞാൻ വലിയൊരു വിശ്വാസിയാണ്. അമ്മ വിളിച്ചാലേ മൂകാംബികയ്ക്കു പോകാൻ കഴിയൂ. അയ്യപ്പൻ വിളിച്ചാലേ ശബരിമലയ്ക്കു പോകാൻ കഴിയൂ. ഞാൻ അങ്ങനെ വിചാരിക്കുന്ന ആളാണ്. അതുപോലെ ഈ മലയാറ്റൂർ മുത്തപ്പൻ എന്നെ വിളിച്ചതുകൊണ്ടാണ് എനിക്ക് ദർശനത്തിന് ഭാഗ്യം കിട്ടിയത്.

ഇനി പറയാനുള്ളത് ഈ മലയാറ്റൂർ തീർഥാടന കേന്ദ്രത്തിന്റെ വികസനത്തെ കുറിച്ചാണ്. ലക്ഷക്കണക്കിന് ആളുകൾ എത്തിച്ചേരുന്ന ഇവിടെ ഇന്നു രാവിലെ ഒരു മരണമുണ്ടായി. ഹൃദയാഘാതമായിരുന്നു കാരണം. ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് പോലും കയറാൻ കഴിയാത്ത സാഹചര്യമുണ്ട്. തീർച്ചയായും കേന്ദ്ര സർക്കാർ ഈ തീർഥാടന കേന്ദ്രത്തെ പ്രസാദം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിർഭാഗ്യവശാൽ അതിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടത് കേരള സർക്കാരാണ്. അവർ കാണിക്കുന്ന അനാസ്ഥ കാരണം ആ പണം പൂർണമായി വിനിയോഗിക്കുവാൻ കഴിഞ്ഞിട്ടില്ല’’ – രാധാകൃഷ്ണൻ വ്യക്തമാക്കി.

English Summary: AN Radhakrishnan Visits Malayattoor Kurishumudy International Shrine Again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com