അതീഖിന്റെ കൊലയാളികളെ മറ്റൊരു ജയിലിലേക്കു മാറ്റി
Mail This Article
ന്യൂഡൽഹി ∙ കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിൽ പൊലീസിനു മുന്നിൽവച്ചു കൊല്ലപ്പെട്ട സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയും ഗുണ്ടാത്തലവനുമായ അതീഖ് അഹമ്മദിന്റെ കൊലയാളികളെ നിലവിൽ പാർപ്പിച്ചിരുന്ന ജയിലിൽനിന്ന് മറ്റൊരു ജയിലിലേക്കു മാറ്റി. സുരക്ഷാ കാരണങ്ങൾ മൂലമാണ് ഇതെന്ന് പൊലീസ് അറിയിച്ചു. പ്രയാഗ് രാജിലെ നൈനി ജയിലിൽനിന്ന് പ്രതാപ്ഗഡ് ജില്ലാ ജയിലിലേക്കാണു മാറ്റിയത്. ലവ്‌ലേഷ് തിവാരി (22), മോഹിത് (സണ്ണി – 23), അരുൺ മൗര്യ (18) എന്നിവരാണ് അതീഖിനെയും സഹോദരൻ അഷ്റഫിനെയും വെടിവച്ചു കൊന്നത്. പ്രതികളെ കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തിരുന്നു.
നൂറിലേറെ കേസുകളിൽ പ്രതിയായ അതീഖിനെയും അഷ്റഫിനെയും ശനിയാഴ്ച രാത്രി പ്രയാഗ്‌രാജിലെ ആശുപത്രിയിലേക്കു വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവർത്തകരെന്ന വ്യാജേനയാണ് കൊലയാളികളെത്തിയത്. മാധ്യമ പ്രവർത്തകരോടു സംസാരിച്ചു നടന്നുനീങ്ങുന്നതിനിടെ അതീഖിനെയും അഷ്റഫിനെയും വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഇരുവരും ഉടൻ മരിച്ചു. പ്രതികളെ ഉടൻതന്നെ പൊലീസ് പിടികൂടി. പേരെടുക്കാനായാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികളുടെ മൊഴി.
English Summary: Atiq Ahmed's Killers Moved To Another Jail Over Security Concerns