ADVERTISEMENT

ഉന്നാവ് (ഉത്തർപ്രദേശ്)∙ ഉന്നാവിൽ ബലാത്സംഗ കേസിലെ അതിജീവിതയായ പതിനൊന്നുകാരിയുടെ വീടിന് തീയിട്ട സംഭവത്തിൽ അതേ പീഡനക്കേസിൽ പ്രതികളായ രണ്ടു പേർ പിടിയിൽ. തിങ്കളാഴ്ചയാണ് പീഡനക്കേസിലെ മുഖ്യപ്രതിയും കൂട്ടാളികളും ചേർന്ന് അതിജീവിതയുടെ വീടിന് തീയിട്ടത്. ഇതേത്തുടർന്ന് പതിനൊന്നുകാരിയുടെ കുഞ്ഞിനും രണ്ടു മാസം മാത്രം പ്രായമുള്ള സഹോദരിക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇരുവരും ഇപ്പോഴും ചികിത്സയിലാണ്.

2022 ഫെബ്രുവരി 13നാണ് ദലിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആൺകുട്ടിക്ക് ജന്മം നൽകി. പീഡനക്കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ജാമ്യത്തിലിറങ്ങിയാണ് കൂട്ടാളികളായ അഞ്ചു പേർക്കൊപ്പം പെൺകുട്ടിയുടെ വീടിന് കഴിഞ്ഞ ദിവസം തീയിട്ടത്.

പതിനൊന്നുകാരിയുടെ ഏഴു മാസത്തോളം പ്രായമുള്ള ആൺകുട്ടിക്ക് 35 ശതമാനം പൊള്ളലേറ്റതായി ചീഫ് മെഡിക്കൽ സൂപ്രണ്ട് സുശീൽ ശ്രീവാസ്തവ അറിയിച്ചു. ഇവരുടെ രണ്ടു മാസം മാത്രം പ്രായമുള്ള സഹോദരിക്ക് 45 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി കാൻപുരിലേക്ക് മാറ്റി.

പീഡനത്തിന് ഇരയായി പെൺകുട്ടി ജന്മം നൽകിയ മകനെ കൊലപ്പെടുത്തുന്നതിനാണ് പീഡനക്കേസിലെ പ്രതി വീടിന് തീയിട്ടതെന്ന് പതിനൊന്നുകാരിയുടെ അമ്മ ആരോപിച്ചു. വീടിനു തീയിടുന്നതിനു മുൻപ് അക്രമികൾ അമ്മയെ മർദ്ദിക്കുകയും ചെയ്തിരുന്നു.

അതേസമയം, ഇവർക്കെതിരായ പീഡനക്കേസ് പിൻവലിക്കാൻ പെൺകുട്ടി വിസമ്മതിച്ചതിനാണ് ഇവർ വീടിനു തീയിട്ടതെന്നും റിപ്പോർട്ടുണ്ട്. ഇതിനിടെ, പെൺകുട്ടിയുടെ പിതാവ് പ്രതികളുടെ പക്ഷം ചേർന്നതിന് ബന്ധുക്കൾ ചേർന്ന് മർദ്ദിച്ചതായി പൊലീസ് വെളിപ്പെടുത്തി. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പിതാവും ആശുപത്രിയിലാണ്.

English Summary: Rape survivor’s house torched by accused in UP’s Unnao, her infant son, sister fight for life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com