അമൃത്പാല്‍ സിങ്ങിന്‍റെ ഭാര്യയെ വിമാനത്താവളത്തില്‍ തടഞ്ഞു; ചോദ്യം ചെയ്തു
Mail This Article
അമൃത്‌സർ∙ ഖലിസ്ഥാന്‍വാദിയും വാരിസ് പഞ്ചാബ് ദേ സംഘടനയുടെ നേതാവുമായ അമൃത്പാല്‍ സിങ്ങിന്‍റെ ഭാര്യ കിരണ്‍ദീപ് കൗറിനെ പഞ്ചാബ് പൊലീസ് ചോദ്യം ചെയ്തു. ലണ്ടനിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ അമൃത്‌സര്‍ വിമാനത്താവളത്തില്‍വച്ചാണ് കരണ്‍ദീപ് കൗര്‍ പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്.
ലണ്ടനില്‍ സ്ഥിരതാമസമാക്കിയ കിരണ്‍ദീപ് കൗറിനെ ഈ വർഷം ഫെബ്രുവരിയിലാണ് അമൃത്പാല്‍ വിവാഹം കഴിച്ചത്. തങ്ങളുടെ വിവാഹം ‘റിവേഴ്സ് മൈഗ്രേഷ’ന്റെ ഉദാഹരണമാണെന്നും വിവാഹത്തിനു ശേഷം കരൺദീപ് പഞ്ചാബിൽ താമസിക്കുമെന്നും അമൃത്പാൽ പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടിഷ് പൗരത്വമുള്ള ഇവർക്കെതിരെ പഞ്ചാബിലോ മറ്റു സംസ്ഥാനങ്ങളിലോ കേസുകളില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം അമൃത്പാൽ ഒളിവിൽ കഴിയുന്നത് തുടർന്നതിനാലാണ് ഇവരെ ചോദ്യം ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസവും കിരൺദീപ് കൗറിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അമൃത്പാലിന്റെ വിദേശ ഫണ്ടുമായി ബന്ധപ്പെട്ട് കാര്യങ്ങളാണ് ഭാര്യയിൽ നിന്ന് ചോദിച്ചറിഞ്ഞത്. അതിനിടെ ഒരു മാസത്തോളമായി ഒളിവിൽ കഴിയുന്ന അമൃത്പാലിനായി തിരച്ചിൽ തുടരുകയാണ്. പല സ്ഥലങ്ങളിലായി വിവിധ വേഷങ്ങളിൽ അമൃത്പാലിനെ കണ്ടതായി പഞ്ചാബ് പൊലീസ് അറിയിച്ചിരുന്നെങ്കിലും ഇതുവരെ പിടിക്കാനായിട്ടില്ല.
English Summary: Amritpal Singh's Wife Stopped From Travelling To London, Being Questioned