ADVERTISEMENT

കൊച്ചി∙ കെൽട്രോൺ, എസ്ആർ ഐടി കമ്പനി തുടങ്ങിയവർക്ക് ജോലിയൊന്നുമില്ലാതെ നോക്കുകൂലി ലഭിക്കുന്നതിനാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ ഇടപാട് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പദ്ധതിയിലൂടെ നഷ്ടം പൊതുജനത്തിന് മാത്രമാണ്. ഗതാഗത ലംഘനം എന്ന പേരിൽ കാലിയാകുന്നത് സർക്കാരിന്റെ നികുതി കൊള്ളയിൽ വീർപ്പുമുട്ടുന്ന പൊതുജനത്തിന്റെ കീശയാണ്.

ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാനുള്ള മോട്ടര്‍ വാഹനവകുപ്പിന്‍റെ 726 എഐ ക്യാമറകളിലൂടെ പിണറായി സർക്കാർ നടത്തുന്നത് കോടികളുടെ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. 232 കോടി രൂപയ്ക്ക് പദ്ധതി നടത്തിപ്പിനായി ഗതാഗത വകുപ്പ് കെൽട്രോണുമായി ഉണ്ടാക്കിയ കരാർ പ്രകാരം കെൽട്രോൺ ഉപകരാർ നൽകിയത് 151 കോടി രൂപയ്ക്കാണ്. എസ്ആർഐടി എന്ന ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനാണ് കരാർ നൽകിയത്. അഴിമതി ആരോപണം ഉയർന്ന കെ-ഫോൺ പദ്ധതിയുടെ നടത്തിപ്പ് കരാറും ലഭിച്ചത് ഈ കമ്പനി അടങ്ങുന്ന കൺസോർഷ്യത്തിനാണ്. കെ-ഫോണിൽ ഇവർ കുറഞ്ഞ ചെലവിൽ ഉപകരാർ നൽകി അഴിമതി നടത്തുകയാണ് ചെയ്യുന്നത്. സമാനമായ രീതിയാണ് എഐ ക്യാമറ കരാറിലും ഇവർ പിന്തുടർന്നത്.

എസ്ആർ ഐടി കമ്പനിക്ക് എഐ ക്യാമറകളുടെ കരാർ ലഭിച്ചതിനു പിന്നാലെ മറ്റു രണ്ട് കമ്പനികളുമായി ചേർന്ന് നവംബർ 2020 ന് ഒരു കൺസോർഷ്യത്തിനു രൂപം നല്‍കി. കരാർ ലഭിച്ചത് കൺസോർഷ്യത്തിനല്ല. തിരുവനന്തപുരം നാലാഞ്ചിറയിലുള്ള ലൈറ്റ് മാസ്റ്റര്‍ ലൈറ്റിങ് ഇന്ത്യ ലിമിറ്റഡ്, കോഴിക്കോട് മലാപ്പറമ്പിലുള്ള പ്രസാഡിയോ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുമായി ചേർന്നാണ് കൺസോർഷ്യത്തിനു രൂപം നൽകിയത്. എസ്ആർഐടി എന്ന സ്ഥാപനത്തിന് സ്വന്തമായി ഈ പദ്ധതി നടപ്പിലാക്കാനുള്ള സാങ്കേതിക ജ്ഞാനം ഇല്ലെന്ന് ഇതിൽനിന്ന് വ്യക്തമാണ്. സർക്കാരിന്റെ പദ്ധതികൾ നേടിയെടുക്കുന്ന പവർ ബ്രോക്കേഴ്സ് മാത്രമാണ് കമ്പനി. ഇത് തന്നെയാണ് കെ–ഫോൺ പദ്ധതിയിലും നടന്നത്. പദ്ധതി നടത്താൻ കഴിവില്ലാത്ത ഈ സ്ഥാപനത്തിന് കരാർ എങ്ങനെ ലഭിച്ചു എന്നത് പരിശോധിക്കണം. സർക്കാരിന്റെ ടെൻഡർ നടപടികളുടെ സുതാര്യത ചോദ്യചിഹ്നമായി നിൽക്കുകയാണ്.

പദ്ധതിയുടെ നടത്തിപ്പിനായി സർക്കാർ തവണ വ്യവസ്ഥയിലാണ് തുക കെൽട്രോണിന് നൽകുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ആദ്യം കരാർ കമ്പനികളാണ് മുതൽ മുടക്കുന്നത്. ഇത്രയും കോടി രൂപയുടെ പദ്ധതിയിൽ ആരാണ് ഇത്രയും തുക മുതൽമുടക്കിയിരിക്കുന്നത് എന്ന കാര്യം സർക്കാർ വെളിപ്പെടുത്തണം. മന്ത്രിസഭാ യോഗത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു സേഫ് കേരള പദ്ധതിക്കുള്ള സമഗ്ര ഭരണാനുമതിക്ക് അനുമതി തേടി സമർപ്പിച്ച രേഖകൾ ഈ അഴിമതിയുടെ ആഴവും വ്യാപ്തിയും വിളിച്ചോതുന്നതാണ്. ഈ രേഖകൾ പ്രകാരം സർക്കാർ അഞ്ചു വർഷം കൊണ്ട് എഐ ക്യാമറകൾ ഉപയോഗിച്ച് ജനങ്ങളിൽ നിന്നും 420.25 കോടി രൂപയാണ് പിരിച്ചെടുക്കാൻ ലക്ഷ്യം വയ്ക്കുന്നത്.

അതായത്, പദ്ധതി ചെലവായ 232.25 കോടിയും അധികമായി 188 കോടിയും. പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസി ആയി തിരഞ്ഞെടുത്ത കെൽട്രോൺ പിന്നീട് പദ്ധതിയുടെ നടത്തിപ്പുകാരെ പോലും തിരഞ്ഞെടുക്കുന്ന റോളിലേക്ക് വളർന്നത് ദുരൂഹമാണ്. പദ്ധതിക്ക് ആവശ്യമായ ക്യാമറകളും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതിന് കെൽട്രോൺ ടെൻഡർ വിളിച്ചിരുന്നു. ടെൻഡറിൽ ആരൊക്കെ പങ്കെടുത്തെന്നും ഏത് കമ്പനിയെയാണ് തിരഞ്ഞെടുത്തതെന്നും മന്ത്രിസഭാ യോഗ കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല. കമ്പനിയുടെ വിവരം മന്ത്രിസഭ യോഗത്തിന്റെ കുറിപ്പിൽ ഒളിപ്പിച്ചു വച്ചത് ദുരൂഹമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

English Summary: V.D.Satheesan alleges corruption in AI Cameras

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com