ഓപ്പറേഷൻ കാവേരി: 135 ഇന്ത്യൻ പൗരന്മാർ കൂടെ ജിദ്ദയിലേക്ക്
Mail This Article
ഖാർത്തും∙ ഓപറേഷൻ കാവേരിയിൽ സുഡാനിൽനിന്ന് ഒൻപതാമത്തെ ബാച്ച് ഇന്ത്യൻ പൗരന്മാർ ജിദ്ദയിലേക്ക് പുറപ്പെട്ടു. പോർട്ട് സുഡാനിൽ നിന്ന് 135 അംഗ ഇന്ത്യൻസംഘമാണ് ജിദ്ദയിലേക്ക് യാത്രതിരിച്ചത്.
സുഡാൻ തലസ്ഥാനമായ ഖാർത്തുമിലും പടിഞ്ഞാറൻ ഡാർഫർ മേഖലകളിലും സുഡാൻ സൈന്യവും പാരാമിലിട്ടറി റാപ്പിഡ് സപ്പോർട്ട് സഖ്യവും തമ്മിലുള്ള ആഭ്യന്തര കലാപത്തിനിടെ പ്രഖ്യാപിച്ച വെടിനിർത്തൽ നീട്ടിയതോടെയാണ് മോചനം.കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിലാണ് ഓപറേഷൻ കാവേരിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
സൗദി അറേബ്യയുടെയും അമേരിക്കയുടേയും നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ശ്രമങ്ങളെ തുടർന്നാണ് 72 മണിക്കൂർ നേരം കലാപത്തിന് താൽക്കാലിക ശമനമുണ്ടായത്. കനത്ത വെടിവയ്പ്പുണ്ടായ ഖാർത്തുമിന്റെ വടക്കൻമേഖലകളിൽ യുദ്ധവിമാനം പട്രോളിങ് നടത്തുന്നുണ്ട്.
മുൻപ് വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല. എന്നാൽ വിദേശപൗരന്മാരേയും പതിനായിരക്കണക്കിന് സുഡാൻ പൗരന്മരേയും വ്യോമമാർഗ്ഗവും കടൽമാർഗ്ഗവും ഒഴിപ്പിക്കാനുള്ള സാവകാശം ലഭിച്ചിരുന്നു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിൽ എട്ടാമത് ബാച്ചായി 121 അംഗ ഇന്ത്യൻ സംഘത്തെ ജിദ്ദയിൽ സ്വീകരിച്ചിരുന്നു. ഇന്ത്യക്കാരെ സുഡാനിൽ നിന്ന് പൂർണമായി മോചിപ്പിക്കുന്നതിനായി യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും സമീപരാജ്യങ്ങളിലായി ഇന്ത്യ ഒരുക്കിയിട്ടുണ്ട്.
English Summary: Operation Kaveri: 135 Indian Nationals Leave Sudan For Jeddah