നൈജീരിയയിൽ തടവിലായ നാവികരെ മോചിപ്പിക്കും; മൂന്ന് മലയാളികളും
Mail This Article
കൊച്ചി∙ എണ്ണമോഷണം ആരോപിച്ച് നൈജീരിയയിൽ തടവിലായ നാവികരെ മോചിപ്പിക്കും. ആകെ 26 നാവികരാണ് കപ്പലിലുള്ളത്. ഇതിൽ മൂന്ന് മലയാളികളടക്കം 16 ഇന്ത്യക്കാരുമുണ്ട്. കൊച്ചി സ്വദേശികളായ സനു ജോസ്, മിൽട്ടൻ, കൊല്ലം സ്വദേശി വിജിത് വി.നായർ എന്നിവരാണ് മലയാളികൾ. നൈജീരിയൻ കോടതി നാവികരെ കുറ്റവിമുക്തരാക്കി. കപ്പൽ ഉടമകൾ 9 ലക്ഷം രൂപയോളം പിഴയടയ്ക്കണം. വൻതുക നഷ്ടപരിഹാരവും നൽകണം.
ഓഗസ്റ്റ് 8നാണ് നോർവേ ആസ്ഥാനമായ ‘എംടി ഹീറോയിക് ഇഡുൻ’ എന്ന കപ്പൽ നൈജീരിയയിലെ എകെപിഒ ടെർമിനലിൽ ക്രൂഡ് ഓയിൽ നിറയ്ക്കാൻ എത്തിയത്. നൈജീരിയൻ നാവികസേനയുടെ നിർദേശപ്രകാരം കപ്പൽ ഗിനി സേന തടഞ്ഞുവച്ചു. ക്രൂഡ് ഓയിൽ മോഷണത്തിനു വന്ന കപ്പൽ എന്നു സംശയിച്ചാണു കസ്റ്റഡിയിലെടുത്തത്. കപ്പലിന്റെ ഉടമസ്ഥതയുള്ള ഒഎസ്എം മാരിടൈം കമ്പനി 20 ലക്ഷം ഡോളർ പിഴ അടച്ചെങ്കിലും മോചനത്തിനു വഴിതുറന്നിരുന്നില്ല.
English Summary: Indian Sailors Detained in Nigeria to be Freed