സാമ്പത്തിക പ്രതിസന്ധി: ഗോ ഫസ്റ്റ് രണ്ടു ദിവസത്തെ വിമാന സർവീസുകൾ സസ്പെൻഡ് ചെയ്തു
Mail This Article
മുംബൈ∙ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വാഡിയ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയർലൈൻ രണ്ടു ദിവസത്തെ സർവീസുകൾ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി എയർലൈൻ മേധാവി കൗശിക് ഖോന അറിയിച്ചു. മേയ് 3, 4 തീയതികളിലെ വിമാന സർവീസാണ് സസ്പെൻഡ് ചെയ്തത്.
‘‘നിലവിൽ ഫണ്ട് ലഭ്യമില്ലാത്തതിനാൽ ഡൽഹിയിലെ നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിനെ (എൻസിഎൽടി) കമ്പനി സമീപിച്ചിട്ടുണ്ട്. വിമാന എൻജിനുകൾ നൽകുന്ന പ്രാറ്റ് ആൻഡ് വിറ്റ്‌നിയെന്ന (പി ആൻഡ് ഡബ്ല്യു) സ്ഥാപനത്തിനു പണം കൊടുക്കാനുള്ളതിനാൽ വിതരണം ചെയ്യുന്നത് അവർ നിർത്തിവച്ചു. ഇതിനെ തുടർന്ന് ഗോ ഫസ്റ്റിന്‍റെ പകുതിയോളം സർവീസുകൾ, അതായത് 28 വിമാനങ്ങളുടെ സർവീസുകൾ നിർത്തിവയ്ക്കേണ്ടി വന്നിരുന്നു.
ഇത് നിർഭാഗ്യകരമായ തീരുമാനമാണ്. കമ്പനിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഈ തീരുമാനം എടുക്കേണ്ടി വന്നു. നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കൂടാതെ ഏവിയേഷൻ റെഗുലേറ്റർ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും. എൻസിഎൽടി അപേക്ഷ സ്വീകരിച്ചുകഴിഞ്ഞാൽ വിമാന സർവീസുകൾ പുനരാരംഭിക്കും’’ – ഖോന പറഞ്ഞു.
ഗോ ഫസ്റ്റ് എയർലൈൻസിൽ 5000ൽ അധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.
English Summary: Go First To Suspend Flights For 2 Days Due To Severe Funds Crunch: Report