ബിലാവലിനെ കൈകൂപ്പി സ്വീകരിച്ച് ജയ്ശങ്കര്; പിന്നാലെ തീവ്രവാദത്തിനെതിരെ രൂക്ഷപ്രതികരണം
Mail This Article
ന്യൂഡൽഹി∙ ഷാങ്ഹായ് സഹകരണ സംഘടനയിലെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിനായി ഗോവയിലെത്തിയ പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സർദാരിയെ സ്വീകരിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. സമ്മേളനത്തിൽ ആധ്യക്ഷ്യം വഹിക്കുന്ന എസ്.ജയശങ്കർ, കൈകൂപ്പി ബിലാവൽ ഭൂട്ടോയെ സ്വീകരിക്കുന്ന ദൃശ്യം പുറത്തു വന്നു. ഇരുവരും ചിത്രമെടുക്കുന്നതിനായി ഒരുമിച്ച് നിന്നതിന്റെയും, പിന്നീട് വേദിയിലേക്ക് സ്വീകരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്. ഉദയകക്ഷി ചർച്ചകളുണ്ടാകുമോ എന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിക്കാത്തതിനിടയിലാണ് സ്വീകരണ ദൃശ്യം പുറത്തു വന്നത്.
ഇതിന് പിന്നാലെ ബിലാവല്‍ ഭൂട്ടോ സർദാരിയെ വേദിയിലിരുത്തി എസ്.ജയശങ്കർ, തീവ്രവാദത്തിനെതിരെ ശക്തമായി പ്രതികരിച്ചു. അതിർത്തി കടന്നുള്ള തീവ്രവാദം രാജ്യസുരക്ഷയെ വളരെ ഗൗരവകരമായി ബാധിക്കുകയാണ്. ലോകം കോവിഡിനെതിരായി പോരാടുമ്പോഴും തീവ്രവാദത്തിന്റെ ഭീഷണി ഒഴിയുന്നില്ല. തീവ്രവാദത്തിന് കുരുത്ത് പകരുന്ന സാമ്പത്തിക ശ്രോതസ്സുകൾ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനെതിരെ പോരാടുകയെന്നതാണ് ഷാങ്ഹായ് സഹകരണ സംഘടനയുടെ ലക്ഷ്യമെന്നതും എസ്.ജയശങ്കർ പറഞ്ഞു.
2011നു ശേഷം ആദ്യമായാണ് പാക്ക് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. 2014ൽ നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞയ്‌ക്ക് അന്നത്തെ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് എത്തിയിരുന്നു. ഇന്ത്യയുമായി ചർച്ചകൾക്കു തയാറാണെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രസ്‌താവിച്ചതിനു തൊട്ടു പിന്നാലെയാണ് എസ്‌സിഒ യോഗത്തിൽ പങ്കെടുക്കുന്നതിനായി ഇന്ത്യ, പാക്ക് വിദേശകാര്യ മന്ത്രിയെ ക്ഷണിച്ചത്. ചൈന,റഷ്യ വിദേശകാര്യമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
English Summary:S Jaishankar Welcomes Pak Foreign Minister