ADVERTISEMENT

കൊച്ചി∙ താനൂർ ബോട്ട് ദുരന്തത്തിൽ മലപ്പുറം കലക്ടറോട് റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്നു നഷ്ടപരിഹാരം ഈടാക്കണമെന്നു കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ലെന്നു ചോദിച്ച ഹൈക്കോടതി, ഇത് ഇനിയും തുടരാൻ അനുവദിക്കില്ലെന്നും പറഞ്ഞു. സംസ്ഥാനത്ത് നൂറു കണക്കിന് ബോട്ടുകളുണ്ട്. എന്തും സംഭവിക്കാവുന്ന അവസ്ഥയാണ്. ഹൃദയത്തിൽനിന്ന് രക്തം പൊടിയുന്നുവെന്നും ഹൈക്കോടതി പറഞ്ഞു.

മഹാകവി കുമാരനാശാൻ മരിച്ച റെഡീമർ ബോട്ട് ദുരന്തം മുതലുള്ള ഇത്തരം സംഭവങ്ങൾ തുടരുകയാണ്. ഇത് ആവർത്തിക്കാൻ അനുവദിക്കരുത്. ബോട്ട് ഓപ്പറേറ്ററെപ്പോലെ നിയമലംഘനം നോക്കിനിന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ദുരന്തത്തിന് ഉത്തരവാദികളാണ്. ജീവനറ്റ കുഞ്ഞുങ്ങളുടെ ശരീരങ്ങൾ കണ്ട് നമ്മളെങ്ങനെ ഉറങ്ങും? സുരക്ഷ സംബന്ധിച്ച അടിസ്ഥാന കാര്യങ്ങൾപ്പോലും നടപ്പാക്കാത്തത് രോഷം ജനിപ്പിക്കുന്നെന്നും കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ശോഭ അന്നമ്മ ഈപ്പൻ എന്നിവർ രാവിലെ 10.15ന് സിറ്റിങ് ആരംഭിച്ചപ്പോൾത്തന്നെ അപകടവുമായി ബന്ധപ്പെട്ട ചില വിശദാംശങ്ങൾ ആരാഞ്ഞിരുന്നു. ഈ പ്രദേശത്തിന്റെ ചുമതലയുള്ള പോർട്ട് ഓഫിസർ ആരാണെന്നായിരുന്നു ആദ്യ ചോദ്യം. അഞ്ച് മിനിറ്റിനകം ഇക്കാര്യം അറിയിക്കാൻ കോടതി ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ഒരു ഹർജി കേട്ട ശേഷം കോടതി ഇതേ വിഷയം വീണ്ടും പരിഗണിച്ചു. അപകടത്തിൽ 22 ജീവനുകളാണ് പൊലിഞ്ഞത്. ഇതിൽ ഒട്ടേറെ കുട്ടികളുമുണ്ട്. അതുകൊണ്ടുതന്നെ ഇത്തരമൊരു അപകടത്തിനു നേരെ കണ്ണടച്ചിരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇത് തികച്ചും ഞെട്ടിക്കുന്ന അപകടമാണ്. എന്നാൽ, ഇത്തരമൊരു അപകടം കേരളത്തിൽ നടക്കുന്നത് ഇതാദ്യമല്ല. സമാനമായ നിരവധി അപകടങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ട്.

എല്ലാത്തവണയും അന്വേഷണം പ്രഖ്യാപിക്കുമെന്നല്ലാതെ ഒന്നും നടക്കാറില്ല. ഈ സംഭവത്തിന്റെ മൂലകാരണം കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട് വിശദമായിത്തന്നെ വാദം കേൾക്കാമെന്നും കോടതി വ്യക്തമാക്കി.

English Summary: Kerala High Court Intervenes In Tanur Boat Tragedy Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com