ADVERTISEMENT

കോഴിക്കോട് ∙ മുസ്‌ലിം ലീഗിനെ ഇടതുപക്ഷത്തിന്റെ നട്ടെല്ലാക്കാമെന്ന പൂതി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മനസ്സിൽ വച്ചാൽമതിയെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. ഇടതുപക്ഷത്തേക്ക് ക്ഷണിക്കുന്നതിനുമുൻപ് ലീഗിന്റെ ചരിത്രമൊന്നു വായിച്ചുനോക്കിയാൽ ആ പൂതി മനസ്സിലുണ്ടാവില്ല. ബിജെപിക്കെതിരെ ഒന്നിക്കണമെന്നാണ് സിപിഎം പറഞ്ഞത്. എന്നാൽ സിപിഎമ്മിന്റെ വാക്കുകളിൽ ആത്മാർഥതയില്ല. സിപിഐയെപ്പോലെ നട്ടെല്ലുവളച്ച് നിൽക്കുന്ന പാർട്ടിയല്ല ലീഗ്. കുറ്റിച്ചിറയിൽ ലീഗിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘വേണ്ടിവന്നാൽ പിണറായി തന്റെ വീട്ടിലും കടന്നുവരുമെന്നാണ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞത്. അതിനുമുൻപ് താനൂരിൽ ബോട്ടപകടത്തിൽ മുങ്ങിമരിച്ച ആ 22 പേരുടെ ചോരക്കറ അബ്ദുറഹിമാൻ കഴുകിക്കളയണം. ഇന്നലെ സിപിഎമ്മിൽ അംഗത്വം കിട്ടിയ അബ്ദുറഹിമാനാണ് ഇന്നു തന്റെ വീട്ടിൽക്കയറുമെന്ന് പറയുന്നത്. സിപിഎമ്മിൽ ഇത്തിരി പ്രവൃത്തി പരിചയമൊക്കെയായിട്ട് ഇത്തരം കാര്യങ്ങൾ പറഞ്ഞാൽപ്പോരേ? പൊലീസുകാർ കുറച്ചുകാലമായി തന്റെ വീട്ടിൽ കയറിയിറങ്ങിയിട്ട് എന്തു സംഭവിച്ചു. പിണറായി വീട്ടിൽവന്നാൽപ്പോലും താൻ കട്ടൻചായ കൊടുക്കും. ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതിനു മറുപടിയായി എന്തെങ്കിലുമൊക്കെ പറയാതെ കൃത്യമായി ഉത്തരം തരികയാണ് അബ്ദുറഹിമാൻ ചെയ്യേണ്ടത്.

താനൂരിലെ മത്സ്യബന്ധനബോട്ട് വിനോദസഞ്ചാര ബോട്ടാക്കി മാറ്റിയത് അറിഞ്ഞിട്ടുണ്ടോ? താനൂരിലെ ബോട്ടുടമ നാസറിന്റെ സഹോദരൻ അബ്ദുറഹിമാന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചുമതല വഹിച്ചിട്ടുണ്ടോ? ബോട്ടിനെക്കുറിച്ച് ജനങ്ങൾ മന്ത്രിയോട് മുൻപ് പരാതി പറഞ്ഞപ്പോൾ അബ്ദുറഹിമാൻ അവരോട് തട്ടിക്കയറിയോ? എന്നിങ്ങനെ മൂന്നു ചോദ്യങ്ങളാണ് താൻ ചോദിച്ചത്. അതിന് ഉത്തരംപറയാതെ മന്ത്രി തന്നോട് തട്ടിക്കയറിയിട്ടു കാര്യമില്ല. ഉടൻതന്നെ മണിമണിയായി മന്ത്രി മറുപടി പറയേണ്ടിവരും. ജനങ്ങൾ കൊടുക്കുന്ന നികുതിപ്പണംകൊണ്ടാണ് അബ്ദുറഹിമാൻ ഭരിക്കുന്നത്.

നടൻ ഇന്നസന്റ് മരിച്ച് ഏതാനും ദിവസം കഴിഞ്ഞാണ് മാമുക്കോയ മരിച്ചത്. മാമുക്കോയ മതേതര മനസ്സുള്ള വ്യക്തിയാണെന്നാണ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞത്. മുസ്‌ലിംവിഭാഗത്തിൽപ്പെട്ടവർ മരിക്കുമ്പോൾമാത്രം സിപിഎം നേതാക്കൾ മതേതര സർട്ടിഫിക്കറ്റ് കൊടുക്കുന്നത് എന്തിനാണ്? രാജ്യത്തെ ആദ്യ സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ച സിപിഎമ്മിന്റെ മതേതര സർട്ടിഫിക്കറ്റ് ആർക്കാണുവേണ്ടത്? കർണാടകയിൽ ഏറ്റവുമധികം സീറ്റുകളിൽ ജയിച്ചുനിൽക്കുന്ന കോൺഗ്രസിനോടാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുപ്പിൽനിന്ന് പാഠമുൾക്കൊള്ളണമെന്ന് ഉപദേശിച്ചത്. കർണാടകയിൽ നാലുസീറ്റിൽ മത്സരിച്ച സിപിഎം നാലിലും തോറ്റു.

കർണാടകയിൽ ജെഡിഎസുമായി സഖ്യമുണ്ടാക്കാനാണ് സിപിഎം പോയത്. എന്നാൽ ബിജെപിയുമായി സഖ്യമുണ്ടാക്കാനാണ് ജെഡിഎസ് ശ്രമിച്ചത്. കേരളത്തിൽ ഇടതുമുന്നണിയിൽനിന്ന് ജെഡിഎസിനെ പുറത്താക്കാൻ സിപിഎമ്മിനു കഴിയുമോ? കർണാടകയിൽ കോൺഗ്രസ് തുറന്ന സ്നേഹത്തിന്റെ കടയിൽനിന്ന് രണ്ടുദിവസമായി സോഡ കുടിച്ചുകഴിയുകയാണ് സഖാക്കൾ. കർണാടകയിൽ എസ്ഡിപിഐക്കാരന്റെ ബുദ്ധിപോലും സിപിഎമ്മുകാരൻ കാണിച്ചില്ല’’– ഷാജി പറഞ്ഞു. എം.കെ.മുനീർ എംഎൽഎ വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു. ലീഗ് കുറ്റിച്ചിറ മേഖല പ്രസിഡന്റ് പി.എം.ഇഖ്ബാൽ അധ്യക്ഷനായിരുന്നു.  കൗൺസിലർ കെ.മൊയ്തീൻകോയ, പി.സക്കീർ, കെ.യാക്കൂബ് തുടങ്ങിയവർ പ്രസംഗിച്ചു. 

English Summary: KM Shaji MLA responds to Pinarayi Vijayan and MV Govindan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com