ADVERTISEMENT

മുംബൈ∙ രാജ്യസ്‌നേഹിയായതിന് ശിക്ഷിക്കപ്പെടുന്നുവെന്ന് ആരോപിച്ച് എൻസിബി മുംബൈ സോൺ മുൻ മേധാവി സമീര്‍ വാങ്കഡെ. ഷാറുഖ് ഖാന്‍റെ മകന്‍ ആര്യൻ ഖാൻ പ്രതിയായ ലഹരിക്കേസ് ഒതുക്കാന്‍ സമീര്‍ വാങ്കഡെ 25 കോടി രൂപ ആവശ്യപ്പെട്ടതായുള്ള കേസിൽ സിബിഐ റെയ്സ് നടത്തിയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘‘18 സിബിഐ ഉദ്യോഗസ്ഥരാണ് വീട്ടിൽ 12 മണിക്കൂറിലേറ പരിശോധന നടത്തിയത്. ഭാര്യയും മക്കളും ഉള്ളപ്പോഴായിരുന്നു പരിശോധന. 23,000 രൂപയും നാല് വസ്തുക്കളുടെ ആധാരവുമാണ് അവർ കണ്ടെത്തിയത്. നാല് വസ്തുക്കളും സർവീസിൽ കയറുന്നതിനു മുൻപു തന്നെ വാങ്ങിയതാണ്. ഭാര്യ ക്രാന്തിയുടെ മൈാബെൽ ഫോണും സിബിഐ പിടിച്ചെടുത്തു. സഹോദരി യാസ്മിൻ വാങ്കഡെയുടെയും അച്ഛൻ ജ്ഞാനേശ്വർ വാങ്കഡെയുടെയും വീട്ടിൽനിന്നും 28,000 രൂപ വീതം പിടിച്ചെടുത്തു. ഭാര്യാപിതാവിന്‍റെ വീട്ടിൽനിന്ന് 1800 രൂപയും ഇതിനു പുറമെ പിടിച്ചെടുത്തു.’’–  സമീർ വാങ്കഡെ പറഞ്ഞു.

അതേസമയം, ആര്യൻ ഖാൻ പ്രതിയായ ലഹരിക്കേസ് ഒതുക്കാന്‍ സമീർ ഇടപെട്ടതായി സിബിഐയ്ക്കു രഹസ്യ വിവരം ലഭിച്ചതോടെയാണ് അഴിമതിക്കുറ്റം ചുമത്തി കേസെടുത്തത്. തുടർന്ന് സിബിഐ വാങ്കഡെയുമായി ബന്ധപ്പെട്ട 29 സ്ഥലങ്ങളിൽ വെള്ളിയാഴ്ച പരിശോധന നടത്തിയിരുന്നു. 

സംഘത്തിലെ എസ്പി അടക്കം രണ്ട് ഉദ്യോഗസ്ഥരെ മറ്റു കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട ക്രമക്കേടിന്‍റെ പേരിൽ സർവീസിൽനിന്നു നേരത്തെ പിരിച്ചുവിട്ടിരുന്നു. അന്വേഷണത്തിൽ ഗുരുതര പിഴവുകൾ കണ്ടെത്തിയ സാഹചര്യത്തിലാണു കടുത്ത നടപടിയെന്ന് എൻസിബി മേധാവി അറിയിച്ചു. 

2021ൽ ആഡംബര കപ്പലിൽ റെയ്ഡ് നടത്തി ആര്യൻ ഖാനെ അടക്കം അറസ്റ്റ് ചെയ്ത എൻസിബി സംഘത്തിന്‍റെ മേധാവിയായിരുന്നു വാങ്കഡെ. കേസ് ഒതുക്കി തീർക്കാൻ സമീറും രണ്ട് ഉദ്യോഗസ്ഥരും, ആഡംബര കപ്പലിൽ റെയ്ഡ് നടത്തിയപ്പോഴുണ്ടായ സാക്ഷിയും ചേർന്നാണ് പണം ആവശ്യപ്പെട്ടത്. ലഹരിക്കേസിൽ നാല് ആഴ്ചയോളം ജയിലിൽ കഴിഞ്ഞ ആര്യൻ ഖാനെ തെളിവുകളുടെ അഭാവത്തിൽ പിന്നീട് വിട്ടയച്ചു. ആര്യൻ ഖാൻ കേസ് നടക്കുന്ന സമയത്ത് സമീർ വാങ്കഡെയെയും സ്ഥലം മാറ്റിയിരുന്നു.

English Summary: "Punished For Being Patriot", Says Aryan Khan Case Officer After CBI Raid

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com