ആലപ്പുഴ∙ കള്ളപ്പണം ചെലവഴിക്കാനാണ് പലരും സിനിമാ രംഗത്തേക്കു കടന്നു വരുന്നതെന്ന് മുൻ മന്ത്രി ജി. സുധാകരൻ. സിനിമാ മേഖലയിൽ വരുന്ന കോടാനുകോടി രൂപയുടെ ഉറവിടം ആർക്കുമറിയില്ല. ജോൺ ഏബ്രഹാം സ്മാരക സമിതിയുടെ ജോൺ ഏബ്രഹാം അനുസ്മരണവും കവിയരങ്ങും ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നടീനടന്മാർ പലരും കോടീശ്വരന്മാരാകുന്നു. പലരും മയക്കുമരുന്നിന് അടിമകളുമാണ്. മലയാളത്തിൽ ഇപ്പോൾ നല്ല സിനിമകൾ കുറവാണ്. ആസുര ശക്തികൾ ജയിച്ച് കൊടിപാറിക്കുന്നതാണു നമ്മുടെ സിനിമകളിൽ കൂടുതലും കാണുന്നത്. വിഭ്രാന്തമായ മായികലോകത്തേക്കാണ് അവ ജനങ്ങളെ കൊണ്ടുപോകുന്നത്. ജനഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കാൻ കഴിയുന്ന ചെലവു കുറഞ്ഞതും കഥയുള്ളതുമായ സിനിമകളുണ്ടാകണം.
ജോൺ എബ്രഹാമിന്റെ സ്കൂളിലേക്കു നമ്മുടെ യുവ സംവിധായകരുൾപ്പെടെ എന്തുകൊണ്ടാണ് ആകർഷിക്കപ്പെടാത്തത്. ജനകീയ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കാൻ അവർ മുന്നോട്ടു വരാത്തതിന്റെ കാരണമെന്താണെന്നു ചിന്തിക്കണം. സാമൂഹിക പ്രതിബദ്ധതയും കലാത്മകതയുമുള്ളതാണ് സമൂഹത്തിനു വേണ്ടി സിനിമകളുണ്ടാക്കിയ ജോൺ എബ്രഹാമിന്റെ സിനിമകളെന്നും സുധാകരൻ പറഞ്ഞു.
സമിതി രക്ഷാധികാരി ഫിലിപ്പോസ് തത്തംപള്ളി അധ്യക്ഷത വഹിച്ചു. ഡോ. നെടുമുടി ഹരികുമാർ, ജനറൽ കൺവീനർ കെ.സി. രമേഷ്കുമാർ, ചമ്പക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജകുമാരി, സമിതി വൈസ് ചെയർമാൻ ബി. ജോസ്കുട്ടി, ട്രഷറർ അഗസ്റ്റിൻ ജോസ്, ഇ.ഖാലിദ് തുടങ്ങിയവർ പ്രസംഗിച്ചു.
English Summary: G.Sudhakaran statement on Malayalam film industry