ADVERTISEMENT

തിരുവനന്തപുരം∙ ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയും മുൻ കേന്ദ്ര മന്ത്രിയുമായ കെ.വി.തോമസിന് ഒരു ലക്ഷം രൂപ പ്രതിമാസം ഓണറേറിയമായി നൽകാമെന്ന് ധനവകുപ്പ് നിർദേശം. കോൺഗ്രസിൽനിന്ന് പുറത്താക്കിയ കെ.വി.തോമസിനെ ക്യാബിനറ്റ് റാങ്കോടെയാണു പ്രത്യേക പ്രതിനിധിയായി സർക്കാർ നിയമിച്ചത്. ധനവകുപ്പിന്റെ നിർദേശം മന്ത്രിസഭ ചർച്ച ചെയ്തശേഷം തീരുമാനമെടുക്കും.

ജനുവരി 18ലെ മന്ത്രിസഭായോഗമാണു കെ.വി.തോമസിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. ശമ്പളം വേണ്ടെന്നും ഓണറേറിയം മതിയെന്നും ആവശ്യപ്പെട്ട് കെ.വി.തോമസ് സർക്കാരിനു കത്ത് നൽകിയിരുന്നു. ഡൽഹി കേരള ഹൗസിലാണ് കെ.വി.തോമസിന്റെ ഓഫിസ്. അടിസ്ഥാന ശമ്പളം, ഡിഎ, എച്ച്ആർഎ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ശമ്പളം.

സേവനത്തിനു പ്രതിഫലമായി നിശ്ചിത തുക അനുവദിക്കുന്നതിനെയാണ് ഓണറേറിയമെന്നു പറയുന്നത്. സർക്കാർ സർവീസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥർക്കു പുനർനിയമനം നൽകിയാൽ അവസാനം വാങ്ങിയ ശമ്പളത്തിൽനിന്നു പെൻഷൻ കുറച്ച തുകയാണ് വേതനമായി അനുവദിക്കുക. ഓണറേറിയം നൽകിയാൽ കെ.വി.തോമസിന് എംപി പെൻഷൻ വാങ്ങുന്നതിനു തടസമുണ്ടാകില്ല.

കോൺഗ്രസ് വിലക്കു ലംഘിച്ച് കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതോടെയാണു കെ.വി.തോമസ് പാർട്ടിയുമായി അകലുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുത്തതോടെ കോൺഗ്രസിൽനിന്നു പുറത്താക്കി. ഡൽഹിയിൽ മന്ത്രിയായും എംപിയായും പ്രവർത്തിച്ച കെ.വി.തോമസിന്റെ സൗഹൃദങ്ങൾ സംസ്ഥാനത്തിനു മുതൽകൂട്ടാകുമെന്ന പ്രതീക്ഷയിലാണു സർക്കാർ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. സുഡാനിൽനിന്ന് മലയാളികളെ നാട്ടിലെത്തിക്കാൻ മാതൃകാപരമായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയതെന്നാണ് സർക്കാർ വിലയിരുത്തല്‍.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻ എംപി എ.സമ്പത്തിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. അടിസ്ഥാന ശമ്പളം, ഡിഎ, ഡൽഹി അലവൻസ് ഉൾപ്പെടെ 92,423 രൂപയായിരുന്നു പ്രതിമാസ ശമ്പളം.

English Summary: KV Thomas to get a 1 lakh honorarium per month for his post as special representative in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com