നിയമന കുംഭകോണക്കേസ്: സിബിഐ ഓഫിസിൽ ഹാജരായി അഭിഷേക് ബാനർജി
Mail This Article
കൊൽക്കത്ത ∙ ബംഗാളിലെ നിയമന കുംഭകോണക്കേസിൽ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എംപിയെ സിബിഐ ചോദ്യം ചെയ്യുന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ കൂടിയായ അഭിഷേകിനെ ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി അനുമതി നൽകിയത്.
രാവിലെ 10.58ന് സ്വന്തമായി വാഹനം ഓടിച്ചാണ് സിബിഐ ഓഫിസിൽ അഭിഷേക് എത്തിയത്. കേസുമായി ബന്ധപ്പെട്ട് തൃണമൂൽ ഉന്നതരുമായി അടുപ്പമുള്ള സുജയ് കൃഷ്ണ ഭദ്രയുടെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. അനധികൃത നിയമനങ്ങളിൽ പങ്കുണ്ടെന്ന ആരോപണം നേരിടുന്ന ഭദ്ര മാർച്ച് 15ന് സിബിഐക്ക് മുൻപാകെ ഹാജരായിരുന്നു.
അഴിമതിയുടെ ക്രിമിനൽ വശമാണ് സിബിഐ അന്വേഷിക്കുന്നത്. നിയമന ക്രമക്കേടുകളിൽ ഉൾപ്പെട്ട പണമിടപാടാണ് ഇഡി പരിശോധിക്കുന്നത്. താൻ അഴിമതി നടത്തിയതായി തെളിവുണ്ടെങ്കിൽ അറസ്റ്റ് ചെയ്യാൻ അഭിഷേക് ബാനർജി സിബിഐയെ നേരത്തേ വെല്ലുവിളിച്ചിരുന്നു.
English Summary: Mamata Banerjee's Nephew Abhishek Questioned By CBI In School Jobs Scam Case