കാട്ടുപോത്ത് ആക്രമണം: കെസിബിസിക്കെതിരായ പ്രതികരണം മയപ്പെടുത്തി വനംമന്ത്രി
Mail This Article
കോഴിക്കോട്∙ കാട്ടുപോത്ത് ആക്രമണവുമായി ബന്ധപ്പെട്ട് കെസിബിസിയുടെ നിലപാട് പ്രകോപനപരമെന്ന മുന്‍ പ്രതികരണം മയപ്പെടുത്തി വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. സമരത്തെ കെസിബിസി പ്രകോപനപരമായി പ്രോത്സാഹിപ്പിക്കുന്നില്ല. മൃതദേഹം വച്ച് വിലപേശല്‍ നടത്തരുത് എന്നാണ് കെസിബിസി പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു.
‘‘വിലപേശല്‍ സമരം ശരിയല്ല എന്ന എന്റെ നിലപാടിനെ സാധൂകരിക്കുന്നതാണിത്. ഞാന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല, അഭ്യര്‍ഥിച്ചതാണ്. സമരത്തില്‍ മറ്റാരോ ഉണ്ട്. കാട്ടുപോത്തിനെ വേട്ടക്കാര്‍ വെടിവച്ചതായി വിവരം ഉണ്ട്. പക്ഷേ അത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കാട്ടുപോത്ത് കൂടുതല്‍ ആക്രമണം നടത്തിയാൽ അതിനെ കൊല്ലേണ്ടിവരും’’– മന്ത്രി പറഞ്ഞു.
മന്ത്രിയുടെ മുൻ പരാമര്‍ശത്തെ കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവാ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി നിലപാട് മയപ്പെടുത്തിയത്. പൊതുവിഷയത്തില്‍ സര്‍ക്കാരിനോട് ആവശ്യം ഉണര്‍ത്തിയതിന് അസ്വസ്ഥത വേണ്ടെന്നും നിരായുധരായ ആളുകള്‍ എങ്ങനെയാണ് വന്യജീവികളെ നേരിടുക എന്നും കതോലിക്ക ബാവ ചോദിച്ചിരുന്നു.
അതിനിടെ, കെസിബിസിക്കെതിരായ പരാമര്‍ശത്തിന് പിന്നാലെ താമരശേരി ബിഷപ്പിനെ കാണാന്‍ മന്ത്രി സമയം തേടിയെങ്കിലും അസൗകര്യമുണ്ടെന്ന് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മറുപടി നല്‍കി.
English Summary: Minister AK Saseendran softened his statement against KCBC