നിപ ബാധിച്ച് 3 പേർ മരിച്ച കുടുംബത്തിന് ജപ്തി നോട്ടിസ്; മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് എംഎൽഎ
Mail This Article
കോഴിക്കോട് ∙ പേരാമ്പ്രയില്‍ നിപ ബാധിച്ചു മൂന്നു പേര്‍ മരിച്ച കുടുംബത്തിന്റെ കടബാധ്യത ഒഴിവാക്കാന്‍ ഇടപെടലുമായി സ്ഥലം എംഎല്‍എ ടി.പി. രാമകൃഷ്ണന്‍. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു. അതേസമയം, സാലിഹിന്റെ സഹോദരൻ ഫൈസിക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
2011ൽ മൂസയുടെ മകൻ സാലിഹിന്റെ വിദ്യാഭ്യാസ ആവശ്യത്തിനാണ് കുടുംബം പന്തിരിക്കര ഗ്രാമീണ ബാങ്ക് ശാഖയിൽനിന്നു 4 ലക്ഷം രൂപ വായ്പയെടുത്തത്. സിവിൽ എൻജിനീയറിങ് കോഴ്സിനാണ് സാലിഹ് പഠിച്ചിരുന്നത്. നിപ ബാധിച്ച് മൂസയും മകൻ സാലിഹും സാബിത്തും സഹോദരന്റെ ഭാര്യ മറിയവും മരിച്ചതോടെ വായ്പാ ബാധ്യത തീർക്കാൻ കഴിയാതെ വന്നു.
4 ലക്ഷത്തിന്റെ വായ്പയ്ക്ക് ഇപ്പോൾ 10 ലക്ഷത്തിലധികം രൂപ തിരിച്ചടയ്ക്കാനാണ് നോട്ടിസ് അയച്ചിരിക്കുന്നത്. സാലിഹിന്റെ വായ്പയ്ക്ക് പിതാവ് മൂസയായിരുന്നു ജാമ്യം. പിതാവും നിപ ബാധിച്ച് മരിച്ചതിനാൽ വായ്പ തള്ളുമെന്ന് കുടുംബം പ്രതീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.
ഫൈസി ബിരുദപഠനം കഴിഞ്ഞ് മദ്രസയിൽ ക്ലാസെടുത്താണു കുടുംബം നോക്കുന്നത്. പ്രായമായ മാതാവ് മറിയം അടക്കമുള്ള കുടുംബം ജീവിക്കാനുള്ള വരുമാനം കണ്ടെത്താനാവാതെ പ്രയാസത്തിലുമാണ്. കുടുംബത്തിന് സർക്കാരിന്റെ കനിവുണ്ടാകണമെന്നാണ് മറിയവും കുടുംബവും നാട്ടുകാരും ആവശ്യപ്പെടുന്നത്.
English Summary: MLA helps to salih family who died due to Nipah in Perambra