ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ വ്യാപാരികൾ ആവശ്യപ്പെടാൻ പാടില്ല: കേന്ദ്രം
Mail This Article
ന്യൂഡൽഹി∙ സേവനങ്ങൾക്കായി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടരുതെന്ന് ചില്ലറ വ്യാപാരികൾക്ക് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്‍റെ നിർദ്ദേശം. മന്ത്രാലയ സെക്രട്ടറി രോഹിത് കുമാർ സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.
‘‘നിരവധി ഉപഭോക്താക്കൾ പരാതി നൽകിയതിനെ തുടർന്നാണു നിർദേശം നൽകിയത്. വ്യക്തിഗത വിവരങ്ങൾ നൽകാൻ വിസമ്മതിച്ചാൽ ചില്ലറ വ്യാപാരികളിൽ പലരും സേവനം നൽകുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. ഉപഭോക്താക്കൾ വ്യക്തിഗത വിവരങ്ങൾ സേവനങ്ങൾക്കു വേണ്ടി നൽകണമെന്ന വ്യവസ്ഥ ഇന്ത്യയിൽ ഇല്ല.
ബന്ധപ്പെടാനുള്ള നമ്പർ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകാതെ ബിൽ ജനറേറ്റ് ചെയ്യാൻ കഴിയില്ലെന്ന നിലപാടാണ് വിൽപ്പനക്കാർ എടുക്കുക. ഇത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്‍റെ ലംഘനമാണ്. സ്വകാര്യത സംബന്ധിച്ച ആശങ്കയും നിലനിൽക്കുന്നു. അതിനാൽ ഉപഭോക്താക്കളുടെ താൽപ്പര്യം കണക്കിലെടുത്ത് പ്രശ്നം പരിഹരിക്കുന്നതിനാണു ചില്ലറ വ്യാപാരികൾക്കു നിർദേശം നൽകിയത്’’ – രോഹിത് കുമാർ സിങ് അറിയിച്ചു.
English Summary : Retailers Cannot Insist on Customers' Mobile Numbers to Provide Services, Consumer Affairs Ministry Says