ലഹരി മരുന്ന് കേസില്‍ പ്രതികളാകുന്നവരെ 5 വർഷത്തേക്കു വിലക്കി ബീമാപള്ളി മുസ്‍ലിം ജമാഅത്ത്

Mail This Article
തിരുവനന്തപുരം∙ ലഹരി മരുന്ന് കേസില്‍ പ്രതികളാകുന്നവരെ അഞ്ചു വർഷത്തേക്ക് അംഗത്വത്തിൽനിന്ന് വിലക്കി ബീമാപള്ളി മുസ്‍ലിം ജമാഅത്ത്. ജമാ അത്ത് കമ്മറ്റിയിലേക്ക് മത്സരിക്കാനോ യോഗങ്ങളിൽ പങ്കെടുക്കാനോ ഇവർക്ക് കഴിയില്ല. ബീമാപള്ളി പരിസര പ്രദേശങ്ങളിൽ ലഹരി മരുന്ന് കച്ചവടവും ഉപയോഗവും വർധിച്ച സാഹചര്യത്തിലാണ് സമൂഹത്തിന്റെ പിന്തുണയോടെ തിരുത്തലിന് അംഗങ്ങളെ പ്രേരിപ്പിക്കുന്നവിധം നടപടി സ്വീകരിച്ചത്.
വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ജമാഅത്ത് ജനറൽ സെക്രട്ടറി എംകെഎം നിയാസ് മനോരമ ഓൺലൈനോട് പറഞ്ഞു. ജമാ അത്തിൽ 23,000 അംഗങ്ങളുണ്ട്. ജമാ അത്തിലെ അംഗങ്ങൾ പലരും ബന്ധുക്കളുമാണ്. ലഹരി ഉപയോഗിക്കുന്നതും കച്ചവടം നടത്തുന്നതും ബന്ധുക്കൾ വഴി സമ്മർദ്ദത്തിലൂടെ പിന്തിരിപ്പിക്കാൻ കഴിയുമെന്നാണ് ജമാഅത്ത് നേതൃത്വം പ്രതീക്ഷിക്കുന്നത്.
അടുത്തിടെ ജമാ അത്ത് അംഗത്തെയും സുഹൃത്തിനെയും ലഹരിയുമായി എക്സൈസ് നെയ്യാറ്റിൻകരയിൽനിന്ന് പിടികൂടിയിരുന്നു. 26 വയസുള്ള യുവാവിൽനിന്ന് 1.4 കിലോ കഞ്ചാവാണ് പിടികൂടിയത്. തീരദേശമേഖലയിൽ സ്ഥിതി ചെയ്യുന്ന ബീമാപള്ളി ജമാ അത്തിന് അംഗങ്ങൾക്കിടയില്‍ ശക്തമായ സ്വാധീനമുണ്ട്.
‘ജമാ അത്ത് ഇത്തരം കാര്യത്തിൽ നടപടിയെടുത്താൽ അപമാനകരമായ കാര്യമായാണ് അംഗങ്ങൾ കാണുന്നത്. ജമാഅത്തിലെ കുടുംബങ്ങൾ തമ്മിൽ അടുപ്പം കൂടുതലാണ്. അക്കാരണത്താൽ നടപടി വളരെയധികം ചർച്ച ചെയ്യപ്പെടും. സുഹൃത്തുക്കളും ബന്ധുക്കളും അവരെ ഇത്തരം കാര്യങ്ങളിൽനിന്ന് പിൻതിരിപ്പിക്കാനാണ് നടപടി സ്വീകരിച്ചിട്ടുള്ളത്’–എംകെഎം നിയാസ് പറഞ്ഞു. ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളും ജമാഅത്ത് ആരംഭിച്ചിട്ടുണ്ട്.
English Summary: Ban awaits members peddling drugs as Beemapally jamaath gets strict