തിരുവനന്തപുരം ∙ ശനിയാഴ്ച കാലാവധി അവസാനിക്കുന്ന എംജി വിസി ഡോ. സാബു തോമസിന് പുനർനിയമനം നൽകണമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തോട് ഗവർണർക്ക് വിയോജിപ്പ്. കണ്ണൂർ സർവകലാശാലയിൽ വിസിക്ക് പുനർനിയമനം നൽകിയതിനെതിരെയുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വീണ്ടും മറ്റൊരു പുനർനിയമനം നടത്തുന്നതിൽ ഗവർണർക്ക് വിയോജിപ്പുണ്ടെന്നാണ് വിവരം.
കണ്ണൂർ സർവകലാശാല നിയമത്തിന് വ്യത്യസ്തമായി എംജിയിൽ സർവകലാശാല നിയമപ്രകാരം പ്രായപരിധി 65 വയസ്സായതിനാൽ സാബു തോമസിന് ഒരു ടേം കൂടി അനുവദിക്കുന്നതിൽ നിയമതടസ്സമില്ലെന്നാണ് സർക്കാർ നിലപാട്. താൽക്കാലിക വിസിയെ സർക്കാരിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന്റെ ഭാഗമായി ഗവർണർ 3 സീനിയർ പ്രഫസർമാരുടെ പാനൽ ആവശ്യപ്പെട്ടിരിക്കുകയാണ്.
സർക്കാർ നിർദേശിക്കുന്ന പാനലിൽ നിന്നാവും താൽക്കാലിക വിസിയെ നിയമിക്കുക. കുസാറ്റിലും സർക്കാർ നിർദേശിച്ച ആൾക്കാണ് വിസിയുടെ ചുമതല നൽകിയത്. എംജി വിസി സാബു തോമസ് അധിക ചുമതല വഹിക്കുന്ന മലയാളം സർവകലാശാലയിലും പുതുതായി ഒരു പ്രഫസർക്ക് ചുമതല നൽകേണ്ടിവരും.
English Summary: Kerala govt asks Governor to re-appoint MG university VC updates