തിരുവനന്തപുരം ∙ സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പ കേന്ദ്രം വെട്ടിക്കുറച്ചതിൽ പ്രതികരണവുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ഇത് കേരളത്തിലെ ജനങ്ങൾക്കെതിരായുള്ള വെല്ലുവിളിയാണെന്നും സംസ്ഥാനത്തിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യം പിന്നിലുണ്ടെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
32,500 കോടി രൂപ വായ്പയെടുക്കാൻ കഴിയുമെന്നാണ് നേരത്തെ കേന്ദ്രം അറിയിച്ചതെങ്കിലും 15,390 കോടി രൂപ വായ്പയെടുക്കാൻ മാത്രമാണ് അനുമതി നൽകിയത്. 17,110 കോടിയുടെ കുറവ്. കഴിഞ്ഞ വര്‍ഷം 23,000 കോടിരൂപയുടെ വായ്പയാണ് അനുവദിച്ചത്. അതു കണക്കാക്കിയാൽ 7610 കോടിയുടെ കുറവുണ്ടായി.
മന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം:
കേരളത്തിന്റെ കടമെടുപ്പ് പരിധി വലിയ തോതിൽ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഏതു വിധേനയും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുക എന്നതായി മാറിയിരിക്കുന്നു കേന്ദ്രത്തിന്റെ സമീപനം. കുറച്ചുനാളുകളായി കേരളത്തിനുള്ള ഗ്രാന്റുകളും വായ്പകളും നിഷേധിക്കുകയും വെട്ടിക്കുറയ്ക്കുകയും ചെയ്യുകയാണ്.
നടപ്പുവർഷം 32,442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി സാമ്പത്തിക വർഷാരംഭത്തിൽ കേന്ദ്രം നൽകിയിരുന്നു. എന്നാൽ 15,390 കോടി രൂപയുടെ അനുമതി മാത്രമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്രാന്റിനത്തിൽ 10,000 കോടിയുടെ വെട്ടിക്കുറവ് ഈ വർഷം വരുത്തിയതിന് പുറമേയാണിത്.
ഇത് കേരളത്തിലെ ജനങ്ങൾക്കെതിരായുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്തിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ജനങ്ങളാകെ ഒരുമിച്ചുനിന്ന് ഈ തെറ്റായ നടപടിക്കെതിരെ ശബ്ദമുയർത്തേണ്ടതുണ്ട്. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ച് സംസ്ഥാനത്തിന്റെ ഉത്തമ താൽപര്യം സംരക്ഷിക്കാനായി എല്ലാവരും ഒരുമിച്ചുനിന്ന് പ്രതിഷേധിക്കേണ്ട സന്ദർഭമാണിത്.
English Summary: Minister KN Balagopal on Central action by cutting off Kerala Loan Limit