സിദ്ദിഖിനെക്കൊണ്ട് മുറികളെടുപ്പിച്ചു, സ്വന്തം ഹോട്ടലുണ്ടെങ്കിലും മുറിയെടുത്തത് മറ്റൊരു ഹോട്ടലിൽ; ദുരൂഹത
Mail This Article
കോഴിക്കോട്∙ തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖ് (58) കൊല്ലപ്പെട്ട സംഭവത്തിൽ, സിദ്ദിഖിനെ കൊലപ്പെടുത്തിയ ഹോട്ടലിൽ മുറിയെടുത്തതിലും ദുരൂഹത. കൊല്ലപ്പെട്ട സിദ്ദിഖിന്റെ പേരിലാണ് ഈ ഹോട്ടലിൽ രണ്ടു മുറികളും എടുത്തിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കോഴിക്കോട് നഗരപരിധിയിൽ സിദ്ദിഖിന് സ്വന്തമായി ഹോട്ടലുണ്ടെന്നിരിക്കെ എന്തിന് ഈ ഹോട്ടലിൽ മുറിയെടുത്തു എന്നാണ് സംശയം.
ഈ ഹോട്ടലിൽ രണ്ടു മുറികളാണ് സിദ്ദിഖിന്റെ പേരിൽ എടുത്തിരുന്നത്. ഇതിൽ ‘ജി 4’ മുറിയിൽവച്ചാണ് കൊലപാതകം നടത്തിയത്. തിരൂരിൽ നിന്നുള്ള പൊലീസ് സംഘവും ഫൊറൻസിക് വിദഗ്ധരും ഇവിടെയെത്തി പരിശോധന നടത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചു.
കൃത്യത്തിനു ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് രണ്ടു ട്രോളി ബാഗുകളിലാക്കി പ്രതികൾ പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഹോട്ടലിനു സമീപത്തെ വസ്ത്രശാലയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഈ മാസം 18നാണ് സിദ്ദിഖ് ഇവിടെ മുറിയെടുത്തത്. പിന്നീട് 19–ാം തീയതി ഉച്ചയ്ക്ക് 3.09നും 3.19നും ഇടയ്ക്കാണ് രണ്ട് ട്രോളി ബാഗുകളിലാക്കിയ മൃതദേഹ ഭാഗങ്ങളുമായി ഇവർ പുറത്തേക്കു പോയത്. 18–ാം തീയതിക്കും 19–ാം തീയതിക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം. പ്രതികൾക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.
English Summary: Why Did Siddique Booked Rooms In This Hotel?