കമ്പം∙ തമിഴ്നാട്ടിലെ കമ്പത്ത് കാടിറങ്ങിയ കാട്ടാന അരിക്കൊമ്പന്‍, തിരികെ കാട് കയറുന്നുവെന്ന് സൂചന. കുത്തനാച്ചി എന്ന സ്ഥലത്ത് അരിക്കൊമ്പന്‍ എത്തിയെന്നാണ് ജിപിഎസ് കോളറിലെ സിഗ്നലിൽ നിന്നുള്ള വിവരം. കമ്പത്തെ സുരുളിപ്പെട്ടി വെള്ളച്ചാട്ടത്തിന് അടുത്തുനിന്ന് ആന നീങ്ങി. അരിക്കൊമ്പനെ ഇതുവരെ വനംവകുപ്പിന് നേരിട്ട് കാണാനായിട്ടില്ല.
അരിക്കൊമ്പൻ കമ്പത്തെ സുരുളി വെള്ളച്ചാട്ടത്തിന് സമീപത്തെത്തിയപ്പോൾ, മയക്കുവെടി വയ്ക്കാനുള്ള സംഘവും സ്ഥലത്തെത്തിയിരുന്നു. കമ്പത്ത് നിരോധനാജ്ഞ തുടരുകയാണ്. മൂന്ന് കുങ്കിയാനകളെ കമ്പം നടരാജ മണ്ഡപത്തിനു സമീപം എത്തിച്ചു. മയക്കുവെടിവച്ച് പിടികൂടുന്ന അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന മേഘമല വന്യജീവി സങ്കേതത്തിലെ വരശനാടിനടുത്തു വെള്ളിമലയിലേക്കാകും മാറ്റുക.
ശനിയാഴ്ച രാത്രി അരിക്കൊമ്പൻ കഴിഞ്ഞത് സുരുളിപ്പെട്ടി ഭാഗത്താണ്. കൃഷിയിടങ്ങളിലെ ഗേറ്റുകളും വേലികളും തകർത്ത ശേഷം സുരുളിപ്പെട്ടി വെള്ളച്ചാട്ടം ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. പുലർച്ചെ മൂന്നുമണിയോടെ അരിക്കൊമ്പനെ കണ്ടതായി വിനോദസഞ്ചാരികൾ പറഞ്ഞു.
മുൻപ് ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ചിരുന്ന അരിക്കൊമ്പൻ 28 ദിവസത്തിനു ശേഷമാണു വീണ്ടും ജനവാസമേഖലയിലിറങ്ങിയത്. കമ്പം ടൗണിൽ, തുമ്പിക്കൈ കൊണ്ടു തട്ടിയതിനെത്തുടർന്ന് ഒരാൾക്കും ഭയന്നോടുമ്പോൾ വീണ 2 പേർക്കും പരുക്കേറ്റിരുന്നു.
English Summary: Tamil Nadu Arikomban Mission – Updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.