കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ ഭാര്യയെ പിരിച്ചുവിടില്ല; വീണ്ടും നിയമിക്കാൻ സിദ്ധരാമയ്യ
Mail This Article
ബെംഗളൂരു ∙ മംഗളൂരുവിൽ കൊല്ലപ്പെട്ട യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിന്റെ ഭാര്യയെ വീണ്ടും ജോലിക്ക് നിയമിച്ച് സിദ്ധരാമയ്യ സർക്കാർ. കരാർ നിയമനത്തിൽ ജോലി ചെയ്യുകയായിരുന്ന നൂതൻ കുമാരിയെയാണ് വീണ്ടും ജോലിയിൽ നിയമിക്കുമെന്ന് അറിയിച്ചത്.
സർക്കാർ മാറുന്നതിനനുസരിച്ച് കരാർ ജീവനക്കാരെ മാറ്റുന്നത് സാധാരണയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രവീണിന്റെ ഭാര്യയെ മാത്രമല്ല, മറ്റ് 150 കരാർ ജീവനക്കാരെയും ജോലിയിൽനിന്നു മാറ്റിയതായി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതു ചർച്ചയായതോടെ, മാനുഷിക പരിഗണന നൽകി നൂതൻ കുമാരിയെ വീണ്ടും നിയമിക്കുമെന്ന് സിദ്ധരാമയ്യ അറിയിക്കുകയായിരുന്നു.
കരാർ അടിസ്ഥാനത്തിൽ ഗ്രൂപ്പ് സി തസ്തികയിലാണ് നൂതൻ കുമാരിക്ക് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ദക്ഷിണ കന്നഡയിലെ മംഗളൂരുവിലെ ഓഫിസിൽ നിയമനം നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയുന്ന മംഗളൂരു ഡപ്യൂട്ടി കമ്മിഷണറുടെ അസിസ്റ്റന്‍റായിട്ടായിരുന്നു നിയമനം. പുതിയതായി അധികാരമേറ്റ കോൺഗ്രസ് സർക്കാർ സംസ്ഥാനത്തെ താത്ക്കാലിക നിയമനങ്ങൾ റദ്ദാക്കി.
സാധാരണഗതിയിൽ സർക്കാർ മാറുന്ന വേളയിൽ താൽക്കാലിക ജീവനക്കാരോട് പിരിഞ്ഞുപോകുന്നതിന് ആവശ്യപ്പെടുന്ന പതിവുണ്ട്. 2022 ജൂലൈ 26 നാണ് നൂതന്‍റെ ഭർത്താവ് പ്രവീൺ നെട്ടാരു കൊല്ലപ്പെടുന്നത്. ദേശീയ അന്വേഷണ ഏജൻസിയാണ് കേസ് അന്വേഷിക്കുന്നത്. പ്രവീണിന്‍റെ കുടുംബത്തിന് ബിജെപി 60 ലക്ഷം രൂപ ചെലവിട്ടു വീട് നിർമിച്ചു നൽകിയിരുന്നു.
English Summary: CM Siddaramaiah reappoints slain BJP leader Nettaru's wife