തിരുവനന്തപുരം ∙ കേരള സർവകലാശാല സെനറ്റിലേക്കുള്ള എംഎൽഎമാരുടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്ന് പരാതി. 12 വോട്ട് നേടിയ കോൺഗ്രസിലെ സി.ആർ.മഹേഷിനെ തള്ളി രണ്ടു വോട്ട് നേടിയ സിപിഎമ്മിന്റെ ഒ.എസ്.അംബികയെ വിജയിയായി പ്രഖ്യാപിച്ചത് ചട്ടവിരുദ്ധമാണെന്നാണ് പരാതി ഉയരുന്നത്. എന്നാൽ സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പ് സുതാര്യമായാണ് നടന്നതെന്നാണ് ഭരണ പക്ഷത്തിന്റെ വാദം.
ആറ് എംഎൽഎമാരെയാണ് സെനറ്റിലേക്ക് തിരഞ്ഞെടുക്കുക. ഇതിൽ ഒരാൾ പട്ടികജാതി വിഭാഗത്തിൽ നിന്നാവണം എന്നാണ് ചട്ടം പറയുന്നത്. 7 എംഎൽഎമാർ മത്സര രംഗത്തുണ്ടായിരുന്നു. ഇതിൽ 3 പേർ പട്ടികജാതി വിഭാഗത്തിൽ നിന്നാണ്. ഒ.എസ്.അംബിക എസ്‌സി എന്ന് രേഖപ്പെടുത്തിയാണ് നോമിനേഷൻ നൽകിയത്. വോട്ട് എണ്ണും മുൻപ് അവരെ ജയിച്ചതായി പ്രഖ്യാപിച്ചു. സിപിഎം എംഎൽഎ ആയ ഒ.എസ്.അംബികയ്ക്ക് 2 വോട്ടാണ് ലഭിച്ചത്.
12 വോട്ട് കിട്ടിയ കോൺഗ്രസിലെ സി.ആർ.മഹേഷ് തിരഞ്ഞെടുക്കപ്പെട്ടില്ല. ഒ.എസ്.അംബികയെ കൂടാതെ ജയിച്ച 5 പേരിൽ 2 പേർ പട്ടികജാതി വിഭാഗത്തിൽ നിന്നാണ്. ചട്ടപ്രകാരം അവരിൽ ഒരാളെ എസ്‌സി പ്രതിനിധിയായി കണക്കാക്കേണ്ടിയിരുന്നു. അതു ചെയ്യാതെ സിപിഎം എംഎൽഎയുടെ പരാജയം ഒഴിവാക്കാനായി റജിസ്ട്രാർ നിയമം വളച്ചൊടിച്ചുവെന്ന് കോൺഗ്രസ് ആരോപിക്കുന്നു. രണ്ടു വോട്ടു കിട്ടിയ ആൾ സെനറ്റ് അംഗമാകുകയും 12 വോട്ടുള്ളയാൾ പുറത്താകുകയും ചെയ്തതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് പ്രതിപക്ഷം.
English Summary: Kerala university senate MLA election