ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് പുതിയ പദ്ധതികളെ ദുരാരോപണങ്ങളും വിവാദവും സൃഷ്ടിച്ച് തകർക്കാനുള്ള ഗൂഢാലോചനയിൽ പ്രധാന കണ്ണിയായി മുൻ പ്രതിപക്ഷ നേതാവ് മാറുന്നത് ദൗർഭാഗ്യകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തെളിവില്ലാതെ മുഖ്യമന്ത്രിയേയും ബന്ധുക്കളേയും വിവാദത്തിലേക്കു വലിച്ചിഴയ്ക്കാനുള്ള തുടർച്ചയായ നീക്കം രണ്ടാംവട്ടവും ഭരണം നഷ്ടപ്പെട്ടതുകൊണ്ടുള്ള നൈരാശ്യത്തിന്‍റെ ഫലമാണ്. ജനങ്ങൾ തിരസ്കരിച്ചതു കൊണ്ടാണ് രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം പോലും നഷ്ടപ്പെട്ടതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

‘‘ഒരേ നുണ ആവർത്തിച്ചു കേരളീയ സമൂഹത്തെ പരിഹസിക്കുകയാണ് രമേശ് ചെന്നിത്തല. റോഡ് ക്യാമറകൾ സംസ്ഥാനത്ത് നിയമലംഘനങ്ങളും അപകടങ്ങളും കുറയ്ക്കാൻ സഹായകമായി എന്ന കണക്കുകൾ പുറത്തുവന്നു. ഇതോടെ പ്രതിപക്ഷത്തിന്‍റെ നുണക്കഥകളുടെ ആയുസ്സൊടുങ്ങി. നേരത്തെ പറഞ്ഞു പൊളിഞ്ഞ ആരോപണങ്ങളും പൊതു മണ്ഡലത്തിൽ ലഭ്യമായ രേഖകളും പുതിയതാണ് എന്ന വ്യാജേന അവതരിപ്പിച്ച് പുകമറ പരത്താനാണ് ചെന്നിത്തല ശ്രമിക്കുന്നത്.

മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്ക് പദ്ധതിക്കായി നൽകിയ കരാറിൽ പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ച ദിവസം മുതലേ തെളിവുകൾ പുറത്തു വിടാൻ ആവശ്യപ്പെട്ടതാണ്. വെല്ലുവിളി സ്വീകരിച്ച് തെളിവ് പുറത്തുവിടാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. മുഖ്യമന്ത്രി യാതൊരു അടിസ്ഥാനവുമില്ലാത്ത കള്ളങ്ങൾക്കെല്ലാം മറുപടി നൽകണമെന്നു വാശി പിടിക്കുന്നത് എന്തിനാണ്? 

വിവരാകാശ നിയമപ്രകാരം ലഭിച്ച ചോദ്യങ്ങൾക്ക് കെൽട്രോൺ മറുപടി നൽകിയില്ലെന്ന് ചെന്നിത്തല പറയുന്നു. വിവരാകാശ നിയമത്തിലെ 8 (1) (d) പ്രകാരം കമ്പനിയുടെ മത്സരാധിഷ്ഠിത സ്ഥാനത്തിനു ഹാനി സൃഷ്ടിക്കാവുന്ന വിവരങ്ങൾ അറിയിക്കാൻ നിർവാഹമില്ലെന്ന് കെൽട്രോൺ മറുപടി നൽകിയിട്ടുണ്ട്. മറുപടിയിൽ തൃപ്തനല്ലെങ്കിൽ അപ്പീൽ പോകാനുള്ള അവസരവുമുണ്ട്. 

ഇതിനകം വ്യക്തമായ മറുപടികൾ വന്നിട്ടും അക്ഷര എന്‍റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്ക്ക് ആവശ്യമായ പ്രവർത്തനപരിചയമില്ലെന്ന ആരോപണം  ചെന്നിത്തല ആവർത്തിക്കുന്നു. ടെൻഡർ പ്രീ ക്വാളിഫിക്കേഷൻ ബിഡിൽ 4.2.2 ൽ 10 വർഷം  കുറയാത്ത പ്രവർത്തന പരിചയം ആവശ്യമാണെന്ന് പറയുന്നുണ്ട്. ടെക്‌നിക്കൽ ബിഡ് ക്വാളിഫൈ ആയ അക്ഷര എന്റർപ്രൈസസ് ഇന്ത്യ  പ്രൈവറ്റ് ലിമിറ്റഡ് റജിസ്റ്റർ ചെയ്തത് 2017ൽ ആണ്. അങ്ങനെ ഒരു കമ്പനിക്ക് എങ്ങനെ 10 വർഷത്തെ പ്രവർത്തന പരിചയം ഉണ്ടാകും എന്ന ലളിതമായ ചോദ്യമാണ് ആരോപണത്തിന്‍റെ കാതൽ. അക്ഷര എന്റർപ്രൈസസ് എന്ന പേരിൽ 2010ൽ റജിസ്റ്റർ ചെയ്ത കമ്പനി 2017 ൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറ്റുകയായിരുന്നു. ഇതു സംബന്ധിച്ച രേഖ ടെൻഡർ ഡോക്യൂമെന്‍റിലുണ്ടെന്ന വിവരം കൗശലപൂർവം മറച്ചു പിടിക്കുകയാണ്.

ഒരു ലക്ഷം രൂപയ്ക്ക് മാർക്കറ്റിൽ വിലയുള്ള ക്യാമറയ്ക്ക് 10 ലക്ഷം രൂപയാണ് ക്വോട്ട് ചെയ്തതെന്ന് ആരോപിക്കുന്നു. വെറുമൊരു ക്യാമറ മാത്രമല്ലെന്നും നിരവധി ഘടകങ്ങൾ ചേരുന്ന ഒരു ക്യാമറ യൂണിറ്റാണ് വാങ്ങിയത്. ഓപ്പൺ ടെണ്ടറാണ് വിളിച്ചത്. വില കുറച്ച് ഈ ക്യാമറ നൽകുന്ന കമ്പനികൾ ഉണ്ടായിരുന്നെങ്കിൽ അവർക്ക് അതിൽ പങ്കെടുത്ത് ടെണ്ടർ സ്വന്തമാക്കാമായിരുന്നു. അങ്ങനെയുണ്ടായില്ല. ഈ പദ്ധതിയിൽ ഉപയോഗിച്ചിരിക്കുന്നതിനു സമാനമായ ക്യാമറ യൂണിറ്റുകൾ പത്തിലൊന്നു വിലയ്ക്ക് വിൽക്കുന്ന കമ്പനികൾ ഏതെന്നു പറയാൻ എന്തുകൊണ്ട് ചെന്നിത്തലയും കൂട്ടരും തയ്യാറാകുന്നില്ല? ’’– എം. വി ഗോവിന്ദൻ ചോദിച്ചു.

English Summary: Chennithala becomes the main link in the conspiracy to destroy the projects by creating false accusations and controversy says M.V Govindan

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com