തേനി∙ തമിഴ്നാട് വനം വകുപ്പിന് ഇന്നും പിടി കൊടുക്കാതെ അരിക്കൊമ്പൻ. കമ്പത്തിനു സമീപം കൂത്തനാച്ചിയാർ വനമേഖലയിൽ തമ്പടിച്ച കൊമ്പൻ പിന്നീട് ഷണ്മുഖ നദി അണക്കെട്ടിനു സമീപത്തേക്കു നീങ്ങി. ദൗത്യസംഘം ഇവിടെ എത്തിയെങ്കിലും വനത്തിൽ തന്നെ നിൽക്കുന്നതിനാൽ മയക്കുവെടി വയ്ക്കാൻ സാധിച്ചിട്ടില്ല. ജനവാസമേഖലയോടു ചേർന്നുകിടക്കുന്ന വനമേഖലയിലൂടെയാണ് ആനയുടെ സഞ്ചാരം.
ചിന്നക്കനാലിൽനിന്ന് അരിക്കൊമ്പനെ പിടികൂടിയത് കൃത്യം ഇന്നേക്ക് ഒരു മാസം മുൻപാണ്. അതേദിവസം തമിഴ്നാട് വനം വകുപ്പ് മറ്റൊരു ദൗത്യവുമായി അരിക്കൊമ്പനു പിന്നാലെ നടക്കുമ്പോൾ പിടികൊടുക്കാതെ നടക്കുകയാണ് കൊമ്പൻ. ദൗത്യസംഘം ആനയെ നേരിട്ടു കണ്ടുവെങ്കിലും മയക്കുവെടി വയ്ക്കാനുള്ള സാഹചര്യം ഒത്തുവന്നിട്ടില്ലെന്നാണു സൂചന.
ഷണ്മുഖ നദി ഡാമിനു സമീപത്തെ ക്ഷേത്രത്തിനടുത്തായി ഒന്നര കി.മീ അകലത്തിൽ വനത്തിനുള്ളിൽ തന്നെയാണ് അരിക്കൊമ്പൻ. രാവിലെ അരിക്കൊമ്പൻ ഉണ്ടായിരുന്ന കൂതനാച്ചിയാർ വനമേഖലയിൽനിന്ന് 5 കി.മീ. അകലെയാണ് ഷണ്മുഖ നദി ഡാം. ആന ക്ഷീണിതനായതിനാലാണ് അധികദൂരം സഞ്ചരിക്കാത്തത് എന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ.
അനുയോജ്യമായ സ്ഥലത്തേക്ക് ആന ഇറങ്ങി വന്നാൽ മയക്കുവെടി വയ്ക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. അതേസമയം. ആന തിരികെ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ ഉള്ള മുന്നൊരുക്കം വനപാലകർ സ്വീകരിക്കുന്നുണ്ടെന്ന് കമ്പം എംഎൽഎ പറഞ്ഞു.
English Summary: Arikomban moved closer to Shanmukha Dam