എൻവിഎസ്-01 വിക്ഷേപണം പൂർണ വിജയം; ഉപഗ്രഹം ഭ്രമണപഥത്തിലെന്ന് ഐഎസ്ആർഒ

Mail This Article
ചെന്നൈ ∙ ഗതിനിർണയ ഉപഗ്രഹമായ ‘എൻവിഎസ്-01’ ന്റെ വിക്ഷേപണം പൂർണ വിജയം. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നു ജിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹം 251.52 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചത്. ‘ജിഎസ്എൽവി എഫ് –12– എൻവിഎസ് –01’ എന്ന പേരിലുള്ള ദൗത്യം 20 മിനിറ്റിൽ പൂർത്തിയായി. അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്‌പേസ് ആപ്ലിക്കേഷൻസ് സെന്റർ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റൂബിഡിയം ആറ്റമിക് ക്ലോക്കും ഉപഗ്രഹത്തിലുണ്ട്.
സ്ഥാനനിർണയം, നാവിഗേഷൻ, സമയം എന്നിവ കൃത്യതയോടെ ലഭ്യമാക്കാൻ ഐഎസ്ആർഒ വികസിപ്പിച്ച 7 ഉപഗ്രഹങ്ങളുടെ സംവിധാനമാണ് നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (നാവിക്). ഈ സംഘത്തിലേക്കാണ് എൻവിഎസ് – 01 എത്തുന്നത്. ഇൗ വിഭാഗത്തിലെ നാവിഗേഷൻ ഉപഗ്രഹമായിരുന്ന ഐആർഎൻഎസ്എസ്-1ജി കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണു എൻവിഎസ് –01 വിക്ഷേപിച്ചത്.
നാവിക് ശ്രേണിക്കായി വിഭാവനം ചെയ്തിരിക്കുന്ന രണ്ടാം തലമുറ ഉപഗ്രഹങ്ങളില്‍ ആദ്യത്തേതാണിത്. പൊതുജനങ്ങൾക്ക് ജിപിഎസിനു സമാനമായി സ്റ്റാൻഡേർഡ് പൊസിഷൻ സർവീസ് (എസ്പിഎസ്) സേവനം നൽകുന്നത് നാവിക് ആണ്. ഇന്ത്യയും രാജ്യത്തിന്റെ അതിര്‍ത്തിയില്‍നിന്ന് 1,500 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവും നാവിക്കിന്റെ പരിധിയിൽ വരും.
English Summary: GSLV-F12/ NVS-O1 Mission is accomplished– Says ISRO