ന്യൂഡൽഹി∙ ലൈംഗികാതിക്രമ പരാതിയിൽ പ്രതിചേർക്കപ്പെട്ട ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്ന ഗുസ്തി താരങ്ങളെ ജന്തര്‍ മന്തറിലേക്ക് പ്രവേശിപ്പിക്കാതെ ഡൽഹി പൊലീസ്. താരങ്ങളുടെ വാഹനം ജന്തര്‍മന്തറിലേക്ക് തിരിയാന്‍ പൊലീസ് അനുവദിച്ചില്ല. കേസെടുത്തത് കൊണ്ട് സമരം അവസാനിപ്പിക്കില്ലെന്നും ജന്തര്‍ മന്തറിലെത്തി സമരം തുടരുമെന്നും സാക്ഷി മാലിക് നേരത്തെ വ്യക്തമാക്കിയത്.
അതേസമയം, ഗുസ്തിതാരങ്ങള്‍ കേരള ഹൗസില്‍ എടുത്തിരുന്ന മുറികള്‍ ഒഴിഞ്ഞു. ഗുസ്തി താരങ്ങളുടെ പാര്‍ലമെന്‍റ് മാര്‍ച്ചിന്‍റെ പശ്ചാത്തലത്തില്‍ ജന്തര്‍ മന്തറില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. ഇന്നലെ പുതിയ പാർലമെന്റ് മന്ദിരത്തിനു സമീപം ‘മഹിളാ മഹാപഞ്ചായത്ത്’ നടത്താനൊരുങ്ങിയ ഗുസ്തിതാരങ്ങൾക്കെതിരെ കലാപശ്രമം, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഡൽഹി പൊലീസ് കേസെടുത്തത്.
ഒളിംപിക്സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്ക്, ബജ്‌രംഗ് പുനിയ, ഏഷ്യൻ ഗെയിംസ് ജേതാവ് വിനേഷ് ഫോഗട്ട് തുടങ്ങിയ താരങ്ങളെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത പൊലീസ്, ജന്തർമന്തറിലെ അവരുടെ സമരപ്പന്തലും താമസസൗകര്യങ്ങളും നീക്കം ചെയ്തിരുന്നു. ബ്രിജ്ഭൂഷനെതിരെ കേസെടുക്കാന്‍ ഏഴു ദിവസമെടുത്ത ഡല്‍ഹി പൊലീസ്, തങ്ങള്‍ക്കെതിരെ മണിക്കൂറുകള്‍ കൊണ്ടാണ് കേസെടുത്തതെന്ന് ബജ്‌രംഗ് പുനിയ ആരോപിച്ചു.
English Summary: Wrestlers Protest: Delhi Police Stopped Vehicles of Wrestlers at Jantar Mantar