കൊച്ചി∙ കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചെറിയ വയറു വേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കരൾ സംബന്ധമായ അസുഖമാണെന്നു തിരിച്ചറിഞ്ഞത്. കരൾ ദാനം ചെയ്യാൻ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ തയാറാണെങ്കിലും ചികിത്സയ്ക്കു ഭീമമായ തുക ആവശ്യമായി വന്നിരുന്നു.
തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന നടനെ സഹായിക്കണമെന്ന് അഭ്യർഥിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്തെത്തിയിരുന്നു. അടിയന്തരമായി കരൾ മാറ്റിവയ്ക്കലാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതെന്നു സുഹൃത്തുക്കൾ പറഞ്ഞിരുന്നു.
മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ ആൻഡ് ജോ, മിന്നൽ മുരളി തുടങ്ങി ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് ഇദ്ദേഹം.
മുഖ്യമന്ത്രി അനുശോചിച്ചു
നടൻ ഹരീഷ് പേങ്ങന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പച്ചയായ മനുഷ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ അഭിനേതാവായിരുന്നു ഹരീഷ് പേങ്ങൻ. ചെറുതെങ്കിലും അദ്ദേഹം അവതരിപ്പിച്ച പല വേഷങ്ങളും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നതാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
English Summary: Actor Hareesh Pengan passed away