ADVERTISEMENT

ന്യൂഡല്‍ഹി∙ നഗരമധ്യത്തില്‍ ആളുകള്‍ നോക്കിനില്‍ക്കെ പതിനാറുകാരിയെ ക്രൂരമായി കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിയായ സാഹിലും കൊല്ലപ്പെട്ട സാക്ഷിയെന്ന പെണ്‍കുട്ടിയും തമ്മില്‍ മൂന്നു വര്‍ഷത്തിലേറെയായി അടുപ്പമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. സാക്ഷി പ്രണയ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതില്‍ പ്രകോപിതനായാണ് സാഹില്‍ കൊലപാതകം നടത്തിയതെന്നാണു പൊലീസ് കരുതുന്നത്. സാക്ഷിയെ കൊലപ്പെടുത്തിയതിൽ തനിക്ക് പശ്ചാത്താപമില്ലെന്നും അവൾ തന്നെ അവഗണിച്ചുവെന്നും പ്രതി ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞു. അതേസമയം സാക്ഷിയും സാഹിലും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് അറിയില്ലെന്നും കൊലയാളിക്ക് വധശിക്ഷ നല്‍കണമെന്നും സാക്ഷിയുടെ മാതാവ് ആവശ്യപ്പെട്ടു. 

കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ് സാഹിലിനെ, സാക്ഷി കളിത്തോക്കു കാട്ടി ഭയപ്പെടുത്തി വിട്ടിരുന്നുവെന്ന് ഇവരുടെ സുഹൃത്തുക്കള്‍ പറഞ്ഞു. ഇനിയും ശല്യപ്പെടുത്തിയാല്‍ പൊലീസിനെ സമീപിക്കുമെന്നും സാക്ഷി മുന്നറിയിപ്പു നല്‍കിയിരുന്നു. സാക്ഷി തന്റെ കൈയില്‍ പ്രവീണ്‍ എന്നയാളിന്റെ പേര് ടാറ്റൂ ചെയ്തിരുന്നു. എസി മെക്കാനിക്കായി ജോലി ചെയ്തിരുന്ന സാഹില്‍, പെണ്‍കുട്ടി അകലം പാലിക്കുന്നതില്‍ അസ്വസ്ഥനായിരുന്നു. 

ശനിയാഴ്ച ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും പൊലീസ് പറയുന്നു. ഞായറാഴ്ച സുഹൃത്തിന്റെ മകളുടെ ജന്മദിനാഘോഷത്തിനു സമ്മാനം വാങ്ങി മടങ്ങിവരുന്നതിനിടെയാണു തിരക്കേറിയ വഴിയില്‍ വച്ചു സാഹില്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. 22 തവണ കുത്തിയശേഷം തലയില്‍ സിമന്റ് സ്ലാബ് കൊണ്ട് നിരവധി തവണ ഇടിച്ചു കൊല്ലുകയായിരുന്നു. തുടര്‍ന്നു കടന്നു കളഞ്ഞ സാഹിലിനെ യുപിയിലെ ബുലന്ദ്‌ഷെഹറില്‍നിന്നാണു പൊലീസ് പിടികൂടിയത്. സംഭവസമയം സമീപത്തുകൂടി പലരും കടന്നുപോയെങ്കിലും ആരും രക്ഷിക്കാന്‍ ശ്രമിച്ചില്ല.

കൊലപാതകത്തിനു ശേഷം മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു കടന്ന സാഹില്‍, ബസില്‍ കയറി ബുലന്ദ്ഷഹറിലെ ബന്ധുവിന്റെ വീട്ടിലേക്കാണു പോയത്. അവിടെയെത്തി മൊബൈലില്‍ പിതാവിനെ വിളിച്ചതോടെയാണ് പൊലീസിന്റെ വലയില്‍ കുടുങ്ങിയത്. ഫോണ്‍ കോള്‍ പിന്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സാഹിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സാഹില്‍ മാതാപിതാക്കള്‍ക്കും 3 സഹോദരങ്ങള്‍ക്കുമൊപ്പം ഷഹ്ബാദ് ഡെയറി മേഖലയിലെ വാടകവീട്ടിലാണു താമസം. ഈ വര്‍ഷം 10-ാം ക്ലാസ് വിജയിച്ച സാക്ഷിയുടെ മാതാപിതാക്കള്‍ ദിവസവേതന തൊഴിലാളികളാണ്. ജെജെ കോളനിയിലാണു താമസം.

English Summary: Delhi Shahbad Dairy Area Teen Murder Case Update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com