കമ്പം ∙ കാടിറങ്ങിയ ഒറ്റയാന്‍ അരിക്കൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു. തമിഴ്നാട് കമ്പം സ്വദേശി പാൽരാജ് (57) ആണ് മരിച്ചത്. കമ്പത്തെ തെരുവിലൂടെ ഓടിയ ആന ബൈക്കില്‍ വരികയായിരുന്ന പാല്‍രാജിനെ ആക്രമിക്കുകയായിരുന്നു. തലയ്ക്കേറ്റ പരുക്കാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയാണ് പാൽരാജ് മരിച്ചത്. തലയ്ക്കു പുറമേ ആന്തരികാവയവങ്ങൾക്കും പരുക്കേറ്റിരുന്നുവെന്നാണ് സൂചന. എല്ലുകൾ ഒടിഞ്ഞുപോയിരുന്നു. ആന്തരിക രക്തസ്രാവമുണ്ടായിരുന്നെന്നും ഡോക്ടർമാർ പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
അതേസമയം, അരിക്കൊമ്പന്‍ ഷണ്‍മുഖനദി ഡാമിന്റെ സമീപത്തേക്ക് നീങ്ങുന്നതായുള്ള സിഗ്നലുകള്‍ വനംവകുപ്പിന് ലഭിച്ചു. വെറ്ററിനറി സര്‍ജന്‍മാര്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ നിരീക്ഷണവലയത്തിലാണ് നിലവില്‍ അരിക്കൊമ്പനുള്ളത്. തമിഴ്നാട് വനംവകുപ്പിന്റെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്കെത്തി.
English Summary: Man injured in Wild Tusker Arikomban Attack, Dies