ADVERTISEMENT

കൊച്ചി ∙ കാടിറങ്ങി ജനങ്ങൾക്കു ഭീഷണിയായ ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടിയാൽ കേരളത്തിലെ മറ്റൊരു ഫോറസ്റ്റ് ഡിവിഷനിലേക്ക് മാറ്റണമെന്ന് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. എന്തുകൊണ്ടാണ് ആനയെ കേരളത്തിലേക്ക് കൊണ്ടുവരണമന്ന് ആവശ്യപ്പെടുന്നതെന്ന് ആരാഞ്ഞ കോടതി, ഹർജിയുടെ ഉദ്ദേശ്യശുദ്ധിയിൽ സംശയവും പ്രകടിപ്പിച്ചു. ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു ഹർജി പരിഗണിച്ചത്.

ഹർജിക്കാരനെ വിമർശിച്ച കോടതി ഇക്കാര്യത്തിൽ എന്താണ് ഹർജിക്കാരന്റെ വൈദഗ്ധ്യമെന്നും ചോദിച്ചു. തമിഴ്നാട് സർക്കാർ ഉത്തരവാദിത്തമെടുത്തിട്ടുണ്ട്. യുക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ ഇടപെടുന്നത്. ചിന്നക്കനാൽ ഉൾപ്പെടെയുള്ള ജനങ്ങൾ ഭയത്തിലാണു കഴിഞ്ഞിരുന്നത്. ഇപ്പോഴാണ് ആശ്വാസമായത്. തമിഴ്നാട് ഉദ്യോഗസ്ഥരും അധികൃതരും ആനയോടു ക്രൂരത കാട്ടിയെന്ന് ഹർജിക്കാരനു വാദമില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, തുമ്പിക്കൈയിലെ പരുക്ക് തമിഴ്നാട് ഉദ്യോഗസ്ഥരുടെയോ തദ്ദേശവാസികളുടെയോ എന്തെങ്കിലും പ്രവൃത്തി മൂലമാണെന്ന് ആരോപണമില്ലെന്നും പറഞ്ഞു.

വന്യമൃഗ സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിൽ, ആനയെ തമിഴ്നാട്ടിലെ നിബിഡ വനത്തിൽ കൊണ്ടുവിടാനാണു തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ്. ഉത്തരവിന്റെ നിയമസാധുത ഹർജിയിൽ ചോദ്യം ചെയ്തിട്ടില്ലെന്നും കോടതി പറഞ്ഞു. തമിഴ്നാട് സർക്കാരിന്റെ നടപടികൾ അശാസ്ത്രീയമാണെന്നു പറയുന്നുണ്ടോ? ആനയെ നിബിഡ വനത്തിലേക്ക് അയയ്ക്കുമ്പോൾ അതിനു ബുദ്ധിമുട്ടുണ്ടാകുമെന്നുള്ളതിനു വസ്തുതകൾ നിരത്തിയിട്ടില്ല. തമിഴ്നാട്ടിൽനിന്നു കേരളത്തിൽ കൊണ്ടുവന്ന് അതിനെ പുനരധിവസിപ്പിക്കണമെന്ന കാര്യത്തിൽ എന്താണു പൊതുതാൽപര്യമെന്നു ആരാഞ്ഞെങ്കിലും വസ്തുതകളുടെ അടിസ്ഥാനത്തിൽ മറുപടി ലഭിച്ചില്ലെന്നും കോടതി പറഞ്ഞു.

English Summary: Kerala High Court slams Sabu M Jacob for Arikomban plea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com