ADVERTISEMENT

കോഴിക്കോട്∙ ബിജെപിയുടെ നയങ്ങൾക്കു സിന്ദാബാദ് വിളിക്കുകയും അതേസമയം ബിജെപി മുഖ്യശത്രു എന്ന് പരസ്യ ബോർഡ് വയ്ക്കുകയും ചെയ്യേണ്ട ഗതികേടിലാണു യുഡിഎഫ് എന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവ് മുഖ്യശത്രു ബിജെപി തന്നെയാണെന്നാണു പറഞ്ഞത്. അതു വർത്തമാനത്തിൽ മാത്രം ഉണ്ടായാൽ പോരാ. പ്രായോഗികമായി നടപ്പിലാവുന്നുണ്ടോ എന്നതാണു പ്രശ്നമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു. 

‘‘കർണാടകയിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയിൽ കേരളത്തിലെ മുഖ്യമന്ത്രിയെ ക്ഷണിച്ചില്ല. എന്നാൽ തമിഴ്നാട് മുഖ്യമന്ത്രിയെ ക്ഷണിച്ചു. യുഡിഎഫിനു ബിജെപിയാണു മുഖ്യശത്രുവെങ്കിൽ ബിജെപിക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കുന്ന മുഖ്യമന്ത്രിയെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കാനുള്ള നിലപാടു സ്വീകരിക്കുകയല്ലേ വേണ്ടത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിനെ കെപിസിസിയുടെ ഒരു ഭാരവാഹി ആക്ഷേപിച്ചു. ബിജെപിയാണു മുഖ്യശത്രുവെങ്കിൽ കെപിസിസി പ്രസിഡന്റ് അതിനെ തള്ളി പറയേണ്ടേ. പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാക്കളും അതിനെ തള്ളി പറയേണ്ടേ?. ആരും അങ്ങനെ തള്ളിപ്പറയുന്നതായി കണ്ടിട്ടില്ല. അപ്പോൾ സംസ്ഥാനത്തു മാത്രം മുഖ്യശത്രു ബിജെപി എന്ന് യുഡിഎഫ് ഇങ്ങനെ പരസ്യ ബോർഡ് വച്ചുപിടിപ്പിക്കുന്നത് ഗതികേടാണ്.

കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിനുള്ള വിഹിതം 40,000 കോടി രൂപ വെട്ടിക്കുറച്ചു. ഇതിനെതിരെ ബിജെപിക്കെതിരെ ഒരു സിംഗിൾ ക്യാംപെയ്ൻ യുഡിഎഫ് നടത്തിയോ? രാഹുൽ ഗാന്ധിക്ക് പാർലമെന്റിൽ അയോഗ്യത കൽപ്പിച്ചതിനുശേഷം ഈ പറയുന്നവർ ബിജെപിക്കെതിരെ എന്തെങ്കിലും പ്രതിഷേധം നടത്തിയോ? സംസ്ഥാനത്തെ പാഠ്യപദ്ധതിയിൽ ചരിത്രനിഷേധത്തിനെതിരെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ശക്തമായ നിലപാട് സ്വീകരിച്ചപ്പോൾ ബിജെപി മുഖ്യശത്രു എന്നു പരസ്യ ബോർഡ് വയ്ക്കുന്നവർ അതിനെ പിന്തുണച്ചോ? ഇത്തരം കാര്യങ്ങളിൽ കേരളം എടുക്കുന്ന നിലപാടിന്റെ ഭാഗമായാണു കേരളത്തിലെ ജനങ്ങളെയും സർക്കാരിനെയും കഴുത്തു ഞെരിച്ചു കൊല്ലാനുള്ള നയം കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നു മുഹമ്മദ് റിയാസ് പറഞ്ഞു.

English Summary: P.A Mohammed Riyas slams UDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com