തിരുവനന്തപുരം∙ ആദ്യാക്ഷരം നുകരാൻ പുത്തനുടുപ്പും ബാഗുകളുമായി ആയിരക്കണക്കിന് കുട്ടികൾ വിദ്യാലയങ്ങളിലേക്ക്. ആദ്യമായി അക്ഷരമുറ്റത്തെത്തിയപ്പോൾ ചിലർക്ക് പരിഭ്രമം, ചിലർക്ക് സന്തോഷം. അധ്യാപകരിൽനിന്നു സമ്മാനങ്ങൾ കിട്ടിയപ്പോൾ പരിഭവം അലിഞ്ഞില്ലാതായി. സ്കൂളുകളിലെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്റ് വിഎച്ച്എസ്എസിൽ നിർവഹിച്ചു.
നാടിനെ അപകടപ്പെടുത്താൻ നോക്കുന്നവര്‍ കുട്ടികളെ മയക്കുമരുന്നിലൂടെ വഴിതെറ്റിക്കാന്‍ നോക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിച്ചാൽ പ്രത്യേക മനുഷ്യരായി മാറും. എന്താണു ചെയ്യുന്നതെന്നു ബോധമില്ലാതെയാകും. മനുഷ്യന്റെ പ്രത്യേകത മനുഷ്യത്വമാണ്. മയക്കുമരുന്ന് ഉപയോഗിച്ചാൽ ആരെയും തിരിച്ചറിയാൻ കഴിയാത്തവരാകും.


ഇതു വലിയ ആപത്തുണ്ടാക്കും. ലഹരി ഉപയോഗം ചെറിയ തോതിൽ നമ്മുടെ ഇടയിൽ ഉണ്ട്. നാടിനെ മയക്കുമരുന്ന് മുക്തമാക്കാൻ നടപടികൾ നാം സ്വീകരിക്കണം. മുതിർന്ന കുട്ടികളെയാണ് ലഹരിമാഫിയ ഉപയോഗിക്കാൻ ശ്രമിക്കുന്നത്. അതിനെതിരെ ജാഗ്രത ഉണ്ടാകണം.



വിദ്യാലയങ്ങളിലെ പഠനാന്തരീക്ഷത്തോടൊപ്പം അക്കാദമിക് അന്തരീക്ഷവും മാറിയതായി മുഖ്യമന്ത്രി പറഞ്ഞു. ആധുനിക ലാബുകളും സ്മാർട്ട് ക്ലാസുകളും വന്നു. ക്ലാസ് മുറികളും വിദ്യാലയങ്ങളും സ്മാർട്ടായി. പുസ്തകത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുത്ത് പഠിക്കുന്ന അവസ്ഥ മാറി. പൊതുവിദ്യാഭ്യാസ രംഗത്തെ മാറ്റം എല്ലാ വിദ്യാർഥികളിലും കാണാൻ കഴിയും. നേരത്തെ സ്കൂളുകൾ പലവിധ പ്രയാസങ്ങൾ അനുഭവിച്ചിരുന്നു. അറ്റകുറ്റപ്പണി നടത്താത്തതിന്റെ ഭാഗമായി സ്കൂളുകൾ വലിയ അപകടാവസ്ഥയിലായിരുന്നു.


മുറികൾ വിണ്ടുകീറി ഇരിപ്പിടങ്ങൾ ഇല്ലാത്ത അവസ്ഥയുണ്ടായിരുന്നു. കുട്ടികൾക്ക് ഇരുന്നു പഠിക്കാനുള്ള അന്തരീക്ഷം ഇല്ലായിരുന്നു. ഇപ്പോൾ ഓരോ കുട്ടിയും അവർക്കിഷ്ടപ്പെട്ട കസേരയിലിരുന്ന് വിദ്യാഭ്യാസത്തിന്റെ ആദ്യദിനം ആരംഭിക്കുകയാണ്. സൗകര്യങ്ങൾ മാറുന്നത് കുട്ടികളുടെ മാനസിക അവസ്ഥയിലും മാറ്റമുണ്ടാക്കുന്നുണ്ട്.


ആയിരക്കണക്കിന് കോടിരൂപയാണ് പൊതുവിദ്യാസ മേഖലയിൽ സർക്കാർ ചെലവഴിച്ചത്. അതോടൊപ്പം പിടിഎയും നാട്ടുകാരും പൂർവവിദ്യാർഥികളും സർക്കാരിനൊപ്പം അണിനിരന്നു.

2016ൽ ലക്ഷത്തോളം കുട്ടികൾ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് കൊഴിഞ്ഞുപോയി. വിദ്യാലയങ്ങളില്‍ മാറ്റമുണ്ടായതോടെ രക്ഷിതാക്കളിലും കുട്ടികളിലും താൽപര്യങ്ങൾക്കും മാറ്റമുണ്ടായി. 10 ലക്ഷത്തോളംപേർ പൊതുവിദ്യാലയങ്ങളിൽ പുതുതായി വന്നുചേരുന്ന അവസ്ഥയാണ് 7 വർഷം കൊണ്ട് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റങ്ങൾക്ക് സഹായകമാകും ഭൗതിക സൗകര്യം മെച്ചപ്പെടുത്താനുള്ള ആസൂത്രിതമായ പ്രവർത്തനങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഭൗതിക സൗകര്യ വികസനത്തിന്റെ ഭാഗമായി 2309 കോടി രൂപ കിഫ്ബി ധനസഹായത്തോടെ 973 സ്കൂകൾക്ക് ആധുനിക രീതിയിലുള്ള കെട്ടിടങ്ങൾ ലഭ്യമാക്കാനായി.

പ്ലാൻ ഫണ്ടും ഇതര ഫണ്ടുകളും പ്രയോജനപ്പെടുത്തി 1500 കോടി രൂപ ചെലവിൽ 1300ഓളം സ്‌കൂളുകൾക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കാനായതായി മന്ത്രി പറഞ്ഞു. മന്ത്രിമാരായ ആന്റണി രാജു, ജി.ആർ.അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരും സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

English Summary: Schools in Kerala re-opens today