ADVERTISEMENT

തിരുവനന്തപുരം∙ ന്യൂയോർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തിന്റെ സ്പോൺസർഷിപ്പിൽ തെറ്റില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലൻ. പ്രവാസി മലയാളികൾ മനസ്സറിഞ്ഞ് സഹകരിക്കുന്നതിന് എന്തിനാണ് അസൂയയെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ കൂടെയിരിക്കാനല്ല 82 ലക്ഷമെന്നും പ്രചാരണം അസംബന്ധമെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ പ്രവാസികൾ പുച്ഛിച്ച് തള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘ഒരു പുതിയ മാതൃക കേരള സർക്കാർ സൃഷ്ടിച്ചു. അതിന്റെ ഭാഗമായി പ്രവാസികൾക്ക് വലിയ ആശ്വാസമാണ് ഇപ്പോഴുള്ളത്. നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. പ്രവാസി പോർട്ടൽ ആദ്യത്തൊരു പദ്ധതി നടപ്പിലാക്കിയതാണ്. പ്രവാസികളുടെ സ്വത്തും വീടും അന്യമാകുന്ന സ്ഥിതിയുണ്ടായിരുന്നു. ആരും നോക്കില്ല. ഇപ്പോൾ അങ്ങനെയൊന്നു സംഭവിച്ചു കഴിഞ്ഞാൽ, പോർട്ടലിൽ റജിസ്റ്റർ ചെയ്താൽ കേരള സർക്കാർ ഇടപെടും. പ്രശ്നം പരിഹരിക്കും. ഇന്നേവരെ ആര്‍ക്കെങ്കിലും തോന്നിയതാണോ അത്. എന്നിട്ട് ഇപ്പോൾ പറയുന്നു, 82 ലക്ഷം രൂപ കൊടുത്താൽ മുഖ്യമന്ത്രിയുടെ കൂടെയിരിക്കാമെന്ന്. ഇതുപോലുള്ള ശുദ്ധ അസംബന്ധം ആരെങ്കിലും പറയുമോ?’– അദ്ദേഹം ചോദിച്ചു. 

‘‘കേരളത്തിന്റെ ധനകാര്യ മന്ത്രി ഉണ്ടല്ലോ, ഖജനാവിലേക്ക് ഒന്നും കേന്ദ്ര സർക്കാർ തന്നിട്ടില്ല. ആ കാലിയായ ഖജനാവിന്റെ ഒരാൾ അവിടെ പോയി ഇരുന്നുകഴിഞ്ഞാൽ, അദ്ദേഹത്തിന്റെ കൂടെയിരിക്കാൻ ആരെങ്കിലും 82 ലക്ഷം രൂപ ചെലവാക്കുമോ?. ഇത് ഒരു അസുഖമാണ്. പെട്ടെന്ന് ഒന്നും മാറുന്നതല്ല. കേരളത്തിലെ ഇടതു സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായ ഉയർ‌ന്നിരിക്കുന്നു. അത് പ്രതിപക്ഷം വിചാരിച്ചാൽ ഇല്ലാതാക്കാന്‍ കഴിയില്ല’’– അദ്ദേഹം പറഞ്ഞു. 

ലോക കേരള സഭ സമ്മേളനത്തിനായി സംഘാടകസമിതിയുടെ പേരിൽ താരനിശ സംഘടിപ്പിക്കുന്ന മാതൃകയിൽ ഡയമണ്ട്, ഗോൾഡ്, സിൽവർ, ബ്രോൺസ് പാസുകൾ നൽകിയാണു സ്പോൺസർഷിപ് സ്വീകരിക്കുന്നത്. സംസ്ഥാന ഖജനാവിൽനിന്നു പണം ചെലവിടാതിരിക്കാനാണു പ്രാദേശികമായി സംഘാടക സമിതി സ്പോൺസർഷിപ്പിലൂടെ സമ്മേളനം നടത്തുന്നതെന്നാണു സർക്കാരിന്റെ വാദം. സമ്മേളനത്തിന്റെ ചെലവു വഹിക്കുന്നതു പ്രാദേശികമായ സംഘാടക സമിതിയാണെന്നും സ്പോൺസർഷിപ്പിലൂടെയാണ് അവർ പണം കണ്ടെത്തുന്നതെന്നും നോർക്ക വകുപ്പു സ്ഥിരീകരിച്ചിരുന്നു. ഈ മാസം 9 മുതൽ 11 വരെ ന്യൂയോർക്കിലെ മാരിയറ്റ് മാർക്വിസ് ഹോട്ടലിലുമായാണു സമ്മേളനം.

English Summary: AK Balan on Loka Kerala Sabha Sponsorship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com