കൽപറ്റ∙ പുൽപ്പള്ളി ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഒന്നാം പ്രതി കെ.കെ.ഏബ്രഹാം ഉൾപ്പെടെയുള്ള പത്തു പ്രതികൾ തട്ടിപ്പിൽ ഉൾപ്പെട്ടതായി കുറ്റപത്രത്തിലുണ്ട്. തുച്ഛമായ വിലയുള്ള ഭൂമി വാങ്ങാൻ ബെനാമി വായ്‌പയനുവദിച്ചതായും, ഇതുവഴി കോടികൾ തട്ടിയെടുത്തെന്നുമാണ് കുറ്റപത്രത്തിലുള്ളത്.
വായ്‌പാത്തട്ടിപ്പിൽ കുരുങ്ങിയ കേളക്കവല ഇടയിലാത്ത് രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്‌തതിനെ തുടർന്ന് വ്യാപക പ്രതിഷേധമുയർന്നതിനു പിന്നാലെയാണ് ഏബ്രഹാമിനെയും സെക്രട്ടറി കെ.ടി.രമാദേവിയെയും അറസ്റ്റ് ചെയ്തത്. പ്രസിഡന്റ്, ചില ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരടക്കം 10 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
ഇതിനിടെ റിമാൻഡിലായ കെ.കെ.ഏബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവച്ചു. പ്രത്യേക ദൂതൻ വഴി കെപിസിസി നേതൃത്വത്തെ രാജിസന്നദ്ധത അറിയച്ചതായും കത്ത് കൈമാറിയതായുമാണ് വിവരം. ബത്തേരി മുൻസിഫ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ഏബ്രഹാം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
English Summary: Pulpally Bank Fraud followup