ADVERTISEMENT

ന്യൂഡൽഹി∙ ഒഡീഷയിലെ ബാലസോറിലുണ്ടായ വൻ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ ധാർമിക ഉത്തരവാദിത്തം ആർക്കെന്ന ചോദ്യവുമായി പ്രതിപക്ഷം രംഗത്ത്. ഒട്ടേറെ ചോദ്യങ്ങളുണ്ടെങ്കിലും ഈ സാഹചര്യത്തിൽ അവ ഉന്നയിക്കുന്നില്ലെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ പറഞ്ഞെങ്കിലും, സർക്കാരിനും റെയിൽവേ മന്ത്രാലയത്തിനുമെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ ഉന്നയിക്കുന്നത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ടും ഒട്ടേറെ നേതാക്കൾ രംഗത്തെത്തി.

റെയില്‍വേ നവീകരണം വലിയ നേട്ടമായി മുന്നോട്ടുവയ്ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ബാലസോറിലെ ട്രെയിന്‍ ദുരന്തം. രാജ്യവ്യാപകമായി ‘വന്ദേ ഭാരത്’ ഉൾപ്പെടെയുള്ള ട്രെയിനുകൾ ഓടിച്ച് കയ്യടി നേടുന്നതിനിടെയാണ് അപ്രതീക്ഷിതമായി വൻ ദുരന്തം സംഭവിച്ചത്. ട്രെയിനുകളുടെ നേർക്കുനേർ കൂട്ടിയിടി ഒഴിവാക്കാനായി ആവിഷ്കരിച്ച ‘കവച്’ സംവിധാനത്തിന്റെ നടപടികൾ എവിടെ വരെയായി എന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്.

അശ്വിനി വൈഷ്ണവ് റെയില്‍വേമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ഏറ്റവുമാദ്യം ആവശ്യപ്പെട്ടവരിൽ തൃണമൂല്‍ കോണ്‍ഗ്രസുണ്ട്. ട്രെയിൻ അപകടമുണ്ടായപ്പോള്‍ ലാല്‍ ബഹാദുര്‍ ശാസ്ത്രിയും വിമാന അപകടമുണ്ടായപ്പോള്‍ മാധവ് റാവു സിന്ധ്യയും രാജിവച്ചത് ചൂണ്ടിക്കാട്ടി ഇപ്പോഴത്തെ അപകടത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ കുമാര്‍ ബന്‍സല്‍ ആവശ്യപ്പെട്ടു.

ആഡംബര ട്രെയിനുകള്‍ക്കു മാത്രം കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധനല്‍കുമ്പോള്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്ന ട്രെയിന്‍ സര്‍വീസ് അവഗണിക്കപ്പെടുന്നുവെന്ന് ബിനോയ് വിശ്വം എംപി പ്രതികരിച്ചു. റെയില്‍വേ മേഖലയുടെ തകര്‍ച്ചയാണ് ഈ അപകടം വെളിപ്പെടുന്നതെന്ന് ആം ആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി.

രക്ഷാപ്രവർത്തനത്തിനാണ് ഈ ഘട്ടത്തിൽ പ്രാധാന്യം നൽകുന്നതെന്നാണ് രാജി ആവശ്യങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് അശ്വിനി വൈഷ്ണവ് പ്രതികരിച്ചത്. അപകടത്തിൽനിന്ന് പാഠമുൾക്കൊള്ളുമെന്നും കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും അപകടസ്ഥലവും പരുക്കേറ്റവരെയും സന്ദർശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. അതേസമയം, അപകടവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കാൻ ബിജെപി നേതൃത്വം ഇതുവരെ തയാറായിട്ടില്ല. 

English Summary: Balasore Train Accident seems India's most affected Train Dissaster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com