ADVERTISEMENT

ന്യൂഡൽഹി∙ ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ, ഇന്നു വൈകിട്ട് ടിവി ചാനലുകളിൽ സംഘടിപ്പിക്കുന്ന ചർച്ചകളിൽ പാർട്ടി പ്രതിനിധികൾ പങ്കെടുക്കില്ലെന്നു കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണ് ഇതെന്നു ചൂണ്ടിക്കാട്ടിയ കോൺഗ്രസ് വക്താവ് പവൻ ഖേര, മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.

ഒഡീഷയിലെ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരോടു ചോദിക്കാൻ കോൺഗ്രസിന് ഒട്ടേറെ ചോദ്യങ്ങളുണ്ടെങ്കിലും, ഈ ഘട്ടത്തിൽ അതിനു പ്രസക്തിയില്ലെന്നു പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി.

‘‘ഒഡീഷയിലെ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട ദേശീയ ദുരന്തത്തിൽ, സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഒട്ടേറെ നേതാക്കൾ അപകടസ്ഥലമായ ബാലസോറിൽ എത്തിയിട്ടുണ്ട്. കൂടുതൽ പേർ ഉടനെത്തും’’ – ഖർഗെ പ്രസ്താവനയിൽ വ്യക്തമാക്കി.

‘‘ഒഡീഷയിലെ ട്രെയിൻ അപകടം അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതാണ്. കടുത്ത ദുഃഖം ഉളവാക്കുന്ന ദുരന്തമാണിത്. റെയിൽവേ സംവിധാനത്തിൽ സുരക്ഷയ്ക്കു തന്നെയാണ് ഏറ്റവുമധികം പ്രാധാന്യം നൽകേണ്ടതെന്ന വസ്തുതയാണ് ഈ അപകടവും നമ്മെ ഓർമപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ടു ന്യായമായി ഉയരുന്ന ഒട്ടേറെ ചോദ്യങ്ങളുണ്ട്. അവയ്ക്കൊന്നും തൽക്കാലം ഈ ഘട്ടത്തിൽ പ്രസക്തിയില്ല’’ – എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു.

English Summary: Congress to skip TV debates today, says ‘many questions to ask of PM Modi but not now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com