ADVERTISEMENT

കൊൽക്കത്ത∙ ഒഡീഷയിലെ ട്രെയിൻ അപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് ഒരു കുടുംബത്തിലെ മൂന്നു പേർ. ബംഗാളിലെ മഹിഷദലിലുള്ള മലുബസൻ ഗ്രാമത്തിലെ സുബ്രതോ പാൽ, ദേബശ്രീ പാൽ, ഇവരുടെ മകൻ എന്നിവരാണ് അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. മകനെ ഡോക്ടറെ കാണിക്കുന്നതിനായി ചെന്നൈയിലേക്കു പോകുകയായിരുന്നു കുടുംബം. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നും ഇത് പുനർജന്മമാണെന്നും സുബ്രതോ പാൽ പറഞ്ഞു.

‘ഇന്നലെ ഖരഗ്പൂർ സ്റ്റേഷനിൽ നിന്ന് ചെന്നൈയിലേക്കു പോകുകയായിരുന്നു ഞങ്ങൾ. ബാലസോർ സ്റ്റേഷൻ കഴിഞ്ഞപ്പോൾ ട്രെയിൻ കുലുങ്ങിയതായി അനുഭവപ്പെട്ടു. നോക്കുമ്പോള്‍ കംപാർട്ട്മെന്റിൽ മുഴുവൻ പുകയായിരുന്നു. എനിക്ക് ആരെയും കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഇതിനിടെ അവിടേക്ക് എത്തിയ പ്രദേശവാസികളാണ് എന്നെ കംപാർട്ട്മെന്റിൽ‌ നിന്ന് പുറത്തുകടക്കാൻ സഹായിച്ചത്. ദൈവം എനിക്കു നൽകിയ പുനർജന്മമാണ് ഇത്.’– സുബ്രതോ പാൽ പറഞ്ഞു.

ദുരന്തത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ദേബശ്രീ പാൽ പറയുന്നത് ഇങ്ങനെ: ‘മകനെ ഡോക്ടറെ കാണിക്കുന്നതിനു വേണ്ടി ചെന്നൈയിലേക്കു പോകുകയായിരുന്നു ഞങ്ങൾ. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ജനങ്ങൾ പരിഭ്രാന്തരായി ബഹളം വയ്ക്കുന്നതു മാത്രം കേട്ടു. പരസ്പരം കാണാൻ കഴിയാത്ത വിധം കംപാർട്മെന്റിൽ പുകനിറഞ്ഞിരുന്നു. ഞങ്ങളുടെ മകനെ കണ്ടെത്താൻ പോലും കഴിഞ്ഞിരുന്നില്ല. എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് ഇപ്പോഴും എനിക്കറിയില്ല. ഇത് ഞങ്ങൾക്കു ദൈവം നൽകിയ പുനർജന്മമാണ്. ആ കാഴ്ചകൾ എന്റെ മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല.’

വെള്ളിയാഴ്ച രാത്രിയാണ് രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടം സംഭവിച്ചത്. ഇരു ട്രെയിനുകളുടെയും 17 കോച്ചുകൾ പൂർണമായും തകർന്നു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതുവരെ അപകടത്തിൽ 288 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 1091 പേർക്ക് പരുക്കുണ്ട്. ഇതിൽ 56 പേരുടെ നില ഗുരുതരമാണ്.

English Summary: "It is like the god has given me second life": Three persons of same family survive Odisha train mishap
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com