അപകടകാരണം സിഗ്നൽ തകരാർ? ഡേറ്റ ലോഗർ ദൃശ്യം കണ്ട് പ്രധാനമന്ത്രി
Mail This Article
ഭുവനേശ്വർ∙ 250ൽ ഏറെപ്പേരുടെ ജീവനെടുത്ത ഒഡീഷയിലെ ബാലസോറിൽ നടന്ന ട്രെയിന്‍ അപകടത്തിന്റെ കാരണം സിഗ്നല്‍ തകരാറെന്ന് സൂചന. അപകടവുമായി ബന്ധപ്പെട്ടു റെയിൽവേ സ്റ്റേഷനിലെ തൽസമയ ഡേറ്റ ലോഗർ ദൃശ്യം പ്രധാനമന്ത്രി കണ്ടതായി വിവരം. സംഭവത്തില്‍ പ്രധാനമന്ത്രിക്ക് ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.
അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ, റെയിൽവേ സ്റ്റേഷനിൽനിന്നുള്ള ഡേറ്റ ലോഗർ ദൃശ്യങ്ങൾ ഏറെ നിർണായകമാണ്. റെയിൽവേ സ്റ്റേഷനിലേക്ക് ഓരോ സമയത്തും ട്രെയിനുകൾ വരികയും പോവുകയും ചെയ്യുമ്പോൾ, അതിനുള്ള ക്രമീകരണങ്ങൾ വ്യക്തമാക്കുന്ന വിശദമായ സംവിധാനമാണ് ഡേറ്റ ലോഗർ റിപ്പോർട്ട്.
ഒഡീഷയിൽ നടന്ന അപകടവുമായി ബന്ധപ്പെട്ടു റെയിൽവേ സ്റ്റേഷനിലെ തൽസമയ ഡേറ്റ ലോഗർ ദൃശ്യങ്ങൾ മനോരമ ന്യൂസിനു ലഭിച്ചിരുന്നു. നാലു ട്രാക്കുകളുള്ള സ്റ്റേഷനിലെ രണ്ടു ട്രാക്കുകളിലും ട്രെയിനുകൾ നിർത്തിയിട്ടിരിക്കുന്നത് ഇതിൽ കാണാം. ഇതിനിടെ രണ്ടു ട്രെയിനുകൾ സ്റ്റേഷനിലേക്ക് എത്തുന്നതും ദൃശ്യങ്ങളിൽ കാണാം. വേഗനിയന്ത്രണമുള്ള ലൂപ് ട്രാക്കിലേക്ക് എത്തിയപ്പോഴുള്ള പിഴവാകാം അപകട കാരണമെന്നാണ് ഇപ്പോഴത്തെ അനുമാനം. ലൂപ് ലൈനില്‍ ആദ്യം എത്തിയത് ഗുഡ്സ് ട്രെയിനാണ്. 130 കി.മീ. വേഗത്തിലെത്തിയ കോറമണ്ഡല്‍ എക്സ്പ്രസ് ഈ ട്രാക്കിലേക്ക് കയറി ഗുഡ്സില്‍ ഇടിച്ചു.
ഗുഡ്സ് ട്രെയിനിൽ ഇടിച്ചു പാളം തെറ്റിയ ട്രെയിനിന്റെ ബോഗികൾ അടുത്തുള്ള പാളത്തിലേക്ക് കയറിയെന്നും അതുവഴിവന്ന യശ്വന്ത്പുർ – ഹൗറ എക്സ്പ്രസ് ഈ ബോഗികളിലേക്ക് ഇടിച്ചുകയറിയെന്നുമാണ് ലഭ്യമാകുന്ന വിവരം. ഇടിയുടെ ആഘാതത്തിൽ ഹൗറ എക്സ്പ്രസിന്റെ ബോഗികളും പാളം തെറ്റുകയായിരുന്നു.
English Summary: Prime Minister Narendra Modi watched data logger visuals